തിരുവനന്തപുരം: സി.പി.എ നേതാവ് സി.ദിവാകരന്റെ ആത്മകഥയിൽ പറയുന്ന എല്ലാകാര്യങ്ങളോടും യോജിച്ചു കൊള്ളണമെന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തന്റെ ആത്മകഥയല്ലെന്നും സി. ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി, . അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വിലയിരുത്തലുകളുമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. അതെനിക്ക് സ്വീകാര്യമായിക്കൊള്ളണമെന്ന് നിഷ്കർഷിക്കുന്നതിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി. ദിവാകരന്റെ ആത്മകഥയായ 'കനൽവഴികളിലൂടെ" എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള 2006ലെ ഇടതുസർക്കാരിന് തുടർഭരണം 2011ൽ നഷ്ടമായതും മൂന്നാർ ദൗത്യവുമടക്കം മുനവച്ച പരാമർശങ്ങൾ ദിവാകരന്റെ ആത്മകഥയിലടങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന മാദ്ധ്യമവാർത്തകളെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി.
ദിവാകരനെയും ആത്മകഥയെയും ഏറെ പ്രകീർത്തിച്ചശേഷമാണ് ഈ പരാമർശങ്ങളോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. യോജിക്കുന്നുവെന്നോ വിയോജിക്കുന്നുവെന്നോ മുഖ്യമന്ത്രി പറഞ്ഞില്ല. എന്നാൽ, യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഇവിടെയുണ്ടെന്ന് പറഞ്ഞു.
പഴയകാല പോരാട്ടങ്ങളുടെ ചരിത്രമുൾക്കൊള്ളുന്ന ഈ പുസ്തകം ചരിത്രപ്രാധാന്യമുള്ളതായി കണക്കാക്കണം. കേവലം പുസ്തകമെന്നതിലുപരി രാഷ്ട്രീയപ്രതിരോധത്തിനുള്ള ഉപാധിയാണിത്. പൊതുപ്രവർത്തകരുടെ ആത്മകഥ കേവലം ജീവിതവിവരണം മാത്രമായി പരിമിതപ്പെടില്ല. ഇതിലുൾച്ചേർന്നിരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതമാകുമ്പോൾ വിവേചനത്തിനും ചൂഷണത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടം കൂടി അടങ്ങിയിട്ടുണ്ടാവും. വിശന്നിരിക്കുന്ന മനുഷ്യന്റെ മാനസിക-ശാരീരിക വിഷമതകളെത്രമാത്രമെന്ന് ഇതിലൂടെ തിരിച്ചറിയാം. വിശപ്പിന്റെ വേദനയറിയാവുന്ന ഒരാൾ പിൽക്കാലത്ത് എൽ.ഡി.എഫ് മന്ത്രിസഭയിൽ
ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തുവെന്നതിൽ കാലത്തിന്റെ കാവ്യനീതിയുണ്ട്. ജനകീയപ്രശ്നങ്ങളും തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളുമേറ്റെടുക്കുന്നതിൽ സി. ദിവാകരൻ എപ്പോഴും മുൻപന്തിയിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |