തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ ലഭ്യമാക്കുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനായി സിയാൽ എം.ഡിയേയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും ചുമതലപ്പെടുത്തി.
ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാനക്കമ്പനികൾ പലപ്പോഴും അമിത നിരക്ക് ഈടാക്കുന്നതായി പ്രവാസികൾക്ക് പരാതിയുണ്ട്. സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനായി ബഡ്ജറ്റിലും തുക വകയിരുത്തി. ഇതിന്റെ തുടർ നടപടിയായിട്ടാണ് യോഗം ചേർന്നത്.
ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്ന് പരിശോധിക്കും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുളള കമ്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും തീരുമാനമായി. വിമാന സർവ്വീസുകൾക്കു പുറമേ കപ്പൽമാർഗ്ഗമുളള യാത്രാസാദ്ധ്യതകളും യോഗം വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |