കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനായി കേരള സഹകരണ നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി പ്രഖ്യാപിക്കണമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ബാങ്ക് ലയനത്തിനെതിരെ യു.എ ലത്തീഫ് എം.എൽ.എ അടക്കമുള്ളവർ നൽകിയ ഹർജിയിൽ റിസർവ് ബാങ്ക് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഈ ആവശ്യമുള്ളത്.
സർക്കാർ കൊണ്ടുവന്ന ഭേദഗതി ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന ഡിപ്പോസിറ്റ് ഇൻഷ്വറൻസ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ നിയമത്തിലെ (ഡി.ഐ.സി.ജി.സി ആക്ട്) വ്യവസ്ഥകൾക്കു വിരുദ്ധമാണ്. ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്നും റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ടി.ആർ. സൂരജ് മേനോൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തിങ്കളാഴ്‌ച ഹർജി പരിഗണിക്കും.
സഹകരണ നിയമ ഭേദഗതി
ജില്ലാ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് നിർബന്ധപൂർവം ലയിപ്പിക്കാമെന്നാണ് കേരള സഹകരണ നിയമത്തിൽ 2021ൽ കൊണ്ടുവന്ന 74 എച്ച് ഭേദഗതിയിൽ പറയുന്നത്. ലയനത്തെ ബാങ്കുകൾ എതിർത്തപ്പോഴാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഈ ഭേദഗതി ഡി.ഐ.സി.ജി.സി ആക്ടിലെ 2 (ജി.ജി) (i) വ്യവസ്ഥയുടെ ലംഘനമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ ബാങ്കുകളുടെ ലയനമോ പുനഃക്രമീകരണമോ പാടുള്ളൂവെന്നാണ് ഈ വ്യവസ്ഥ. ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാൻ ഈ വ്യവസ്ഥ പാലിച്ചിരിക്കണം. സഹകരണ നിയമ ഭേദഗതിയനുസരിച്ച് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതോടെ ബാങ്കിലെ നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ലാതായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |