കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവരം പുറത്ത്. കൊലപാതക സമയം പ്രതി സന്ദീപ് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനാ ഫലം കോടതിയ്ക്കും അന്വേഷണ സംഘത്തിനും മെഡിക്കൽ ബോർഡ് കൈമാറും.
സന്ദീപിന്റെ രക്തത്തിലും മൂത്രത്തിലും ലഹരി വസ്‌തുക്കളുടെയും മദ്യത്തിന്റെയും അംശമില്ല. സന്ദീപിന് കാര്യമായ മാനസിക പ്രശ്‌നങ്ങളില്ലെന്നും കണ്ടെത്തി. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. ഡോ.വന്ദന ചികിത്സയ്ക്കിടെ സന്ദീപിന്റെ സമീപം നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, പ്രതി സന്ദീപിനെ പത്ത് ദിവസത്തെ നിരീക്ഷണത്തിനുശേഷം ജയിലിലേയ്ക്ക് മാറ്റി.
മേയ് പത്തിന് അതിരാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു. വന്ദനാദാസിന്റെ ശരീരത്തിൽ 26 മുറിവുകളുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. മുറിവുകളിൽ 16 എണ്ണം ഗുരുതരമായിരുന്നു. ഇതിൽ 11 എണ്ണം കത്രിക കൊണ്ടുള്ളതാണ്. മുഖത്തും കഴുത്തിലും തലയിലും മുതുകിലും കുത്തേറ്റിട്ടുണ്ട്. മുതുകിലേറ്റ കുത്ത് ശ്വാസകോശം അടക്കം ആന്തരികാവയങ്ങളിലുണ്ടാക്കിയ മുറിവാണ് മരണകാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |