ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കൃഷ്ണ നഗറിൽ 64കാരിയായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇരുവരെയും 'മിഷൻ മലാമൽ' എന്ന കൃത്യത്തിൽ രണ്ട് യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു.
മേയ് 31നാണ് രാജറാണിയുടെയും മകൾ ഗിന്നി കിറാറിന്റെയും (39) മൃതദേഹങ്ങൾ അഴുകിയ നിലയിൽ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിനുള്ളിൽ കണ്ടത്തിയത്. ബീഹാറിലെ സിവൻ ജില്ല സ്വദേശികളായ കിഷൻ (28), ബന്ധുവായ അങ്കിത് കുമാർ സിംഗ് (25) എന്നിവർ ഇരുവരെയും കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്ടിക്കുകയുമായിരുന്നു. പെട്ടെന്ന് സമ്പന്നനാകുക എന്ന ലക്ഷ്യത്തോടെ മിഷൻ മലാമൽ എന്ന പദ്ധതിപ്രകാരമാണ് രാജറാണിയെയും മകളെയും കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിന് മുൻപ് ഇതിന്റെ നിയമവശങ്ങളും പ്രതികൾ മനസിലാക്കിയിരുന്നു. ഇരുവരും ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്.
കൊലയെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു സ്ഥാപനത്തിൽ മാർക്കറ്റിംഗ് മാനേറായി ജോലി ചെയ്യുകയായിരുന്ന കിഷൻ ഓൺലൈൻ ട്യൂഷൻ നൽകും എന്ന പേരിൽ ഒരു വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌തു. തന്റെ അംഗവൈകല്യമുള്ള മകൾക്കായി കമ്പ്യൂട്ടർ ടീച്ചറെ തേടുകയായിരുന്ന രാജറാണി കിഷനുമായി പരിചയത്തിലായി. ഏപ്രിൽ തൊട്ട് കിഷൻ രാജറാണിയുടെ വീട്ടിൽ പോയി മകൾക്ക് ട്യൂഷൻ എടുത്തിരുന്നു. ഇത്തരത്തിൽ രാജറാണിയുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
മറ്റൊരു സ്ഥലത്ത് താമസിക്കാൻ ആഗ്രഹിച്ച രാജറാണിയ്ക്ക് വീട് കണ്ടത്താനും കിഷൻ സഹായിച്ചു. ഈ സമയത്ത് ഓൺലൈൻ പണമിടപാടിനായി രാജറാണി തന്റെ അക്കൗണ്ട് വിവരങ്ങൾ കിഷന് കൈമാറി. രാജറാണിയുടെ അക്കൗണ്ടിൽ 50 ലക്ഷം രൂപയുണ്ടെന്ന് മനസിലാക്കിയതിനുശേഷമാണ് കൊല നടത്താൻ കിഷൻ തീരുമാനിച്ചത്. പണം മറ്റൊരു അക്കൗണ്ടിലേയ്ക്ക് അയക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നാലെ കിഷനും അങ്കിതും പദ്ധതി തയ്യാറാക്കുകയും മേയ് 17ന് വാട്‌സ് ആപ്പിൽ ഗ്രൂപ്പ് തുടങ്ങി 'മിഷൻ മലാമൽ' എന്ന് പേരിടുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി അങ്കിതിനെ കിഷൻ രാജറാണിയ്ക്ക് പരിയചപ്പെടുത്തി. മകൾക്കായി മറ്റൊരു ട്യൂഷൻ ടീച്ചറെ തേടുകയായിരുന്ന രാജറാണി. അങ്കിത് മകളെ പഠിപ്പിക്കുന്നതിന് രാജ്‌റാണി സമ്മതിച്ചതിനുപിന്നാലെ 'മിഷൻ മലാമൽ ഈസ് ഓൺ' എന്ന് കിഷൻ അങ്കിത് മെസേജ് അയച്ചു.
കൊല നടന്ന ദിവസം കിഷനും അങ്കിതും രാജറാണിയുടെ വീട്ടിലെത്തുകയും ഗിന്നിയോട് കുടിക്കാൻ വെള്ളം ആവശ്യപ്പടുകയും ചെയ്തു. ഗിന്നി വെള്ളമെടുക്കാൻ പോകുന്നതിനിടെ പ്രതികൾ രാജറാണിയുടെ കഴുത്തറുത്ത് കൊന്നു. ഗിന്നി തിരിച്ച് വന്നപ്പോൾ സമാന രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം രാജറാണിയുടെ വിലപ്പിടിപ്പുള്ള വസ്‌തുക്കൾ കവർന്ന് പ്രതികൾ കടന്നുകളഞ്ഞു. ഇരുവരും സാധാരണ നിലയിൽ ജീവിക്കാൻ തുടങ്ങിയതിനിടെയാണ് പൊലീസിന്റെ പിടിയിലാവുന്നത്. ഇവരുടെ പക്കൽ നിന്ന് രണ്ട് ആപ്പിൾ ലാപ്പ്‌ടോപ്പ്, ഒരു ഡെൽ ലാപ്പ്‌ടോപ്പ്, മൂന്ന് ഐഫോണുകൾ, രണ്ട് ചാർജറുകൾ എന്നിവ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |