SignIn
Kerala Kaumudi Online
Friday, 26 April 2024 1.57 PM IST

എക്‌സ്‌പ്രഷനില്ലാത്ത ലോകത്തേക്ക് മിമിക്രി കുട്ടൻ യാത്രയായി

k

കൊല്ലം: അമ്മയുടെ മിമിക്രി കുട്ടനായിരുന്നു കൊല്ലം സുധി. കോട്ടയത്തേക്ക് താമസം മാറിയതോടെ നടന്മാരുടെ ശബ്ദം അനുകരിച്ചാണ് അമ്മ ഗോമതിയെ ഫോണിൽ വിളിച്ചിരുന്നത്. ശനിയാഴ്ചയാണ് അവസാനം വിളിച്ചത്, അതും പ്രിയതാരം ജഗദീഷിന്റെ ശബ്ദത്തിൽ. 'എച്ച്യൂസ് മീ ഗോമതി അല്ലേ... മിമിക്രി കുട്ടൻ ചൊവ്വാഴ്ച അങ്ങോട്ടേക്ക് വരുന്നുണ്ട്". എന്നാൽ കാത്തിരുന്ന മകൻ ഇനി തിരിച്ചെത്തില്ലെന്ന വാർത്തയാണ് ഗോമതിയെ തേടിയെത്തിയത്.

റവന്യു വകുപ്പിൽ നിന്ന് വിരമിച്ച പരേതനായ ശിവദാസന്റെയും ഗോമതിയുടെയും മൂന്നാമത്തെ മകനാണ് സുധി. കൊല്ലം മുണ്ടയ്ക്കൽ ചായക്കടമുക്ക് പഴഞ്ഞിയിൽ പടിഞ്ഞാറ്റതിലാണ് സുധിയുടെ കുടുംബ വീട്. മയ്യനാട് വാളത്തുംഗൽ ഗവ. സ്‌കൂളിലെ ക്ലാസ് മുറികളായിരുന്നു സുധിയുടെ മിമിക്രി അരങ്ങേറ്റം. സ്കൂൾ കലോത്സവങ്ങളിലെ മിന്നും താരമായി. അല്പം വളർന്നപ്പോൾ കൂട്ടുകാർക്കൊപ്പം നാട്ടിലെ എല്ലാ ഉത്സവങ്ങൾക്കും പോകും. കമ്മിറ്റിക്കാരുടെ കാലുപിടിച്ച് മറ്റ് കലാപരിപാടികൾ തുടങ്ങും മുമ്പ് ഇത്തിരി നേരം ചോദിച്ച് വാങ്ങി മിമിക്രി അവതരിപ്പിക്കും. ഒരുകാലത്ത് കൊല്ലത്തെ ക്ലബുകളുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള മിമിക്രി മത്സരങ്ങളിൽ പതിവായി ഒന്നാം സ്ഥാനം സുധിക്കായിരുന്നു.

സുധിയുടെ പ്രകടനം കേട്ടറിഞ്ഞ ഷമ്മി തിലകൻ തന്റെ കൊല്ലം മാനസി എന്ന മിമിക്രി ട്രൂപ്പിന്റെ ഭാഗമാക്കി. പിന്നീട് കൊല്ലം മാഗ്നെറ്റോ, കൊച്ചിൻ ഗിന്നസ് അടക്കമുള്ള പ്രമുഖ മിമിക്രി ട്രൂപ്പുകളുടെ ഭാഗമായി. പക്ഷേ ഓഫ് സീസണുകളിൽ കഷ്ടപ്പാടായിരുന്നു. മകൻ രാഹുലിന് ഒരു വയസുള്ളപ്പോൾ ഭാര്യ ഉപേക്ഷിച്ച് പോയത് സുധിയെ ഉലച്ചു. പിന്നീട് രാത്രി പ്രോഗ്രാമുകൾക്ക് പോകുമ്പോൾ മകനെയും കൊണ്ടുപോകുമായിരുന്നു. സ്റ്റേജിന് പിന്നിൽ രാഹുലിനെ മറ്റാരുടെയും കൈയിൽ എൽപ്പിച്ചിട്ടോ ഉറക്കി കിടത്തിയിട്ടോ ആണ് സുധി വേദിയിലെത്തിയിരുന്നത്.

 സിനിമകളിലും തിളങ്ങി

ടി.വി ചാനലുകളിൽ കോമഡി ഷോ തുടങ്ങിയതോടെയാണ് സുധി ശ്രദ്ധിക്കപ്പെട്ടത്. വിദേശരാജ്യങ്ങളിലടക്കം സ്റ്റേജ് പ്രോഗ്രാമുകൾ ലഭിച്ച് തുടങ്ങിയതിന് പുറമേ സിനിമകളിലും അവസരം ലഭിച്ചു. കട്ടപ്പനിയിലെ ഋത്വിക് റോഷനിലെ 'ഞാൻ പോണേണ്, വെറുതെ എന്തിനാണ് എക്സ്‌പ്രഷനിട്ട് ചാവണത്" എന്ന ഒറ്റ ഡയലോഗും സുധിയെ സിനിമയിൽ ശ്രദ്ധേയനാക്കി. നാല് വർഷം മുമ്പാണ് കോട്ടയം സ്വദേശി രേണുവിനെ വിവാഹം കഴിച്ചത്. സ്വപ്നം കണ്ട കുടുംബജീവിതവും നിറയെ പ്രോഗ്രാമുകളുമായി ജീവിതം പച്ചപിടിക്കുന്നതിനിടയിലാണ് വിധി സുധിയെ തട്ടിയെടുത്തത്.

ഹിറ്റാക്കിയത് 'ജഗദീഷ്"

മിമിക്രിയിൽ ജഗദീഷിനെ അനുകരിച്ചാണ് സുധി പ്രശസ്തനായത്. വടകരയിലെ പരിപാടിയിലും ജഗദീഷിനെയും സുരേഷ് ഗോപിയെയും അനുകരിച്ചിരുന്നു. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തുമെത്തി. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, കേശു ഈ വീടിന്റെ നാഥൻ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.