ന്യൂഡൽഹി: രാജ്യത്ത് നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി സ്ഥിരീകരിച്ച് ബി.ബി.സി. ഇന്ത്യയിൽ നികുതി കുറച്ചാണ് അടച്ചതെന്നും ഇനി മുതൽ നികുതി കൃത്യമായി അടയ്ക്കാമെന്നും ആദായ നികുതി വകുപ്പിനെ ബി.ബി.സി ഇമെയിൽ വഴി അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ഫെബ്രുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 40 കോടിയോളം രൂപ ബി.ബി.സി നികുതിയിനത്തിൽ അടച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ബി.ബി.സിയുടെ ആസ്ഥാനമായ ലണ്ടൻ ഓഫീസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
' ഇന്ത്യാ: ദി മോദി ക്വസ്റ്റ്യൻ' എന്ന ബി.ബി.സി ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു ഡൽഹി, മുംബയ് ഓഫീസുകൾ റെയ്ഡ് ചെയ്തത്. പരിശോധനയിൽ വിദേശ സ്ഥാപനങ്ങളുമായുള്ള പണമിടപാടിൽ ബിബിസി കൃത്യമായി നികുതിയടച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.
വിവിധ ഇന്ത്യൻ ഭാഷകളിൽ ബി.ബി.സിക്ക് പ്രക്ഷേപണമുണ്ട്. എന്നാൽ സ്ഥാപനം കാണിക്കുന്ന ലാഭവും രാജ്യത്തെ പ്രവർത്തനങ്ങളുടെ സ്കെയിലും ആനുപാതികമല്ല. രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബി.ബി.സി ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിച്ചെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇതുകൂടാതെ ജീവനക്കാരുടെ മൊഴിയും നിർണായക രേഖകളും കണ്ടെത്തിയതായും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |