തിരുവനന്തപുരം: ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം നാളെ മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കും. ഇതിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുലർച്ചെ മൂന്നിന് അമേരിക്കയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, ചീഫ് സെക്രട്ടറി വി.പി. ജോയി, ഉന്നത ഉദ്യോഗസ്ഥരടക്കമുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും പേഴ്സണൽ അസിസ്റ്റന്റും ഒപ്പമുണ്ട്.
10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിലാണ് ലോക കേരളസഭയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. നാളെ ന്യൂയോർക്കിലെ 9 / 11 മെമ്മോറിയൽ മുഖ്യമന്ത്രി സന്ദർശിക്കും. യു.എൻ ആസ്ഥാനത്തും മുഖ്യമന്ത്രിയെത്തുന്നുണ്ട്. 11ന് മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
അന്ന് വൈകിട്ട് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 12ന് വാഷിംഗ്ടൺ ഡി.സിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 13ന് മാരിലാൻഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ നേരിട്ട് സന്ദർശിച്ച് മനസ്സിലാക്കുന്ന മുഖ്യമന്ത്രി 14ന് ഹവാനയിലേക്ക് യാത്ര തിരിക്കും.
മുഖ്യമന്ത്രി പങ്കെടുക്കുന്നത് പണപ്പിരിവ് നടത്തിയ പരിപാടിയിൽ: സതീശൻ
അമേരിക്കയിൽ നിയമ വിരുദ്ധമായി പണപ്പിരിവ് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു. കേരള നിയമസഭയെ അപമാനിക്കാൻ വ്യാപകമായ പിരിവ് നടത്തുന്നു. ആരാണ് പിരിവ് നടത്താനധികാരം നൽകിയത്? ഒരു ലക്ഷം ഡോളർ വാങ്ങി ഡിന്നർ കഴിക്കാൻ അമേരിക്കയിലേക്ക് പോകും മുമ്പ് കേരളത്തിലെ പാവങ്ങളുടെ റേഷൻ ശരിയാക്കാൻ മുഖ്യമന്ത്രി തയാറാകണം.എന്ത് നിയമ സാധുതയാണ് ലോക കേരളസഭയ്ക്കുള്ളത്? നെല്ല് സംഭരിച്ചിട്ട് പണം നൽകാൻ സപ്ലൈകോയോ രസീത് നൽകാൻ ബാങ്കുകളോ തയാറാകുന്നില്ല. 800 കോടി രൂപയിലധികമാണ് നൽകാനുള്ളത്. കർഷകർക്ക് സംഭരണ വില നൽകാനില്ലെങ്കിലും ധൂർത്തടിക്കാൻ സർക്കാരിന് പണമുണ്ട്. യു.ഡി.എഫ് ആരംഭിച്ച കർഷക സംഗമത്തെ തുടർന്നുള്ള സമരമാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നടത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ യു.ഡി.എഫ് പ്രതിഷേധിക്കുന്നു. കോക്ലിയാർ ഇംപ്ലാന്റ് ഉപകരണങ്ങളെല്ലാം ഒന്നിച്ച് കേടാകുമോയെന്ന ആരോഗ്യ മന്ത്രിയുടെ ചോദ്യം വിഷയം പഠിക്കാതെയാണ്. ഒരു മന്ത്രിയും ഇങ്ങനെ അഭിപ്രായം പറയരുത്. കോക്ലിയാർ ഇംപ്ലാന്റ് ചെയ്ത കമ്പനി സർവീസ് നിറുത്തുകയാണ്. ഇതോടെ ഉപകരണം കേടാകുന്ന കുട്ടികൾക്ക് കേൾക്കാനാവാത്ത അവസ്ഥയുണ്ടാകും. അതേക്കുറിച്ച് മന്ത്രി ഗൗരവമായി പഠിക്കണം. മനസിൽ ആർദ്രതയുടെ നനവുണ്ടെങ്കിൽ ഇങ്ങനെ പറയുമോ? കുറച്ചു കൂടി ദയയോടെ കുട്ടികളോട് സംസാരിക്കണമെന്നും സതീശൻ പറഞ്ഞു.
ലോകകേരള സഭ തട്ടിപ്പ്: ചെന്നിത്തല
ലോകകേരള സഭ തട്ടിപ്പാണെന്നും സി.പി.എമ്മിന് പണപ്പിരിവിനുള്ള ഏർപ്പാടാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കണമെങ്കിൽ പണം കൊടുക്കണം. എന്തുമാകാമെന്ന അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. അഴിമതിയുടെ കേളീരംഗമായി കേരളം മാറി. അമ്മായിയച്ഛനെ ന്യായീകരിക്കേണ്ടത് മരുമകനെന്ന നിലയിൽ മുഹമ്മദ് റിയാസിന്റെ ബാദ്ധ്യതയാണ്. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അഴിമതി നടന്നത് കൊണ്ടാണ്. ജനങ്ങളെ പിഴിയുന്ന പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന്റെ കമ്പനിയിലേക്കാണെന്നും ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |