തിരുവനന്തപുരം: ലോകകേരള സഭയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ അമേരിക്കയിലെത്തി. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ഇന്നുമുതൽ 11 വരെയാണ് ലോക കേരള സഭ. ഇന്നലെ പുലർച്ചെ 4.35 നുള്ള എമിറേറ്റസ് ഫ്ളൈറ്രിലാണ് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചത്. നാളെയാണ് സഭയുടെ മേഖലാസമ്മേളനം.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ, പത്നി ഡോ. സഹല, മകൻ ഇസാൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽ കുമാർ എന്നിവരാണ് ഇന്നലത്തെ സംഘത്തിലുണ്ടായിരുന്നത്. സ്വകാര്യ ആവശ്യത്തിനായി നേരത്തെ ന്യൂസിലാന്റിലേക്ക് പോയ ചീഫ് സെക്രട്ടറി വി.പി. ജോയി ഇന്ന് മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരും.
11 ന് നിക്ഷേപക സംഗമത്തിലും ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 12 ന് ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. 13 ന് മേരിലാൻഡിലെ മാലിന്യനിർമ്മാർജന സംവിധാനങ്ങളുടെ പ്രത്യേകതകൾ മനസിലാക്കാൻ ചർച്ചകൾ നടത്തും. 14 ന് ഹവാനയിലേക്ക് തിരിക്കുന്ന സംഘം 15 നും 16 നും ക്യൂബയിൽ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വീണാജോർജ്, ഡോ.വി.കെ.രാമചന്ദ്രൻ, വി.പി.ജോയ്, ഐ.ടി സെക്രട്ടറി രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാൾ തുടങ്ങിയവരാവും ക്യൂബ സംഘത്തിലുണ്ടാവുക. 19 ന് തിരികെ എത്തും.
ലോകകേരള സഭ സംഘാടനവുമായി ബന്ധപ്പെട്ട് നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ഡയറക്ടർ ഡോ.കെ.വാസുകി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പി.എ വി.എം.സുനീഷ്, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ നാല് ദിവസം മുമ്പ് അമേരിക്കയിലേക്ക് പോയിരുന്നു. ഔദ്യോഗിക സംഘത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും എം.പിമാരായ ജോൺബ്രിട്ടാസ്, ജോസ് കെ. മാണി എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |