തിരുവനന്തപുരം: വിദേശമദ്യ ചില്ലറ വില്പനശാലകളിൽ മലയാളത്തിലുള്ളതിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽകൂടി ബോർഡുകൾ സ്ഥാപിക്കാൻ ബെവ്‌കോ ചെയർമാൻ യോഗേഷ് ഗുപ്തയുടെ നിർദ്ദേശം. വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ടൂറിസ്റ്റുകൾക്കടക്കം ഷോപ്പുകൾ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. ഷോപ്പുകൾക്ക് മുന്നിലെ ബോർഡും ഇന വിവരപ്പട്ടികയും കാണുംവിധമുള്ള പ്രകാശസംവിധാനം രാത്രിയിൽ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.
ഷോപ്പുകളുടെ മോശം അന്തരീക്ഷം മാറ്റാൻ മുമ്പ് പലപ്പോഴായി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഷോപ്പുകളിലെ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക തുക അനുവദിക്കും. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെങ്കിൽ ജില്ലാ ഓഡിറ്റ് ടീം (ഡി.എ.ടി) വീഴ്ചകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ഡി.എ.ടി അംഗങ്ങളോ ഷോപ്പ് മാനേജരോ നടപടി നേരിടേണ്ടിവരും.
ഷോപ്പുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും കമ്പ്യൂട്ടറുകളുമടക്കം പ്രവർത്തന ക്ഷമമല്ലെങ്കിൽ അറ്റകുറ്റപ്പണി നടത്തുകയോ മാറ്രി സ്ഥാപിക്കുകയോ വേണം. റീജിയണൽ മാനേജർമാർക്കാണ് ഇതിന്റെ ചുമതല. ഇടപാടുകാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്രം ഒഴിവാക്കണം. വെയർഹൗസ് മാനേജർമാരും റീജിയണൽ മാനേജർമാരും പതിവായി ഷോപ്പുകൾ സന്ദർശിച്ച് ജീവനക്കാർക്ക് ബോധവത്കരണം നടത്തണം. ജീവനക്കാർക്ക് പരിശീലനം ആവശ്യമെങ്കിൽ ഹെഡ്ഓഫീസിൽ നിന്നുള്ള സഹായം തേടാം.
സ്റ്റിക്കറുകൾ നീക്കി തുടങ്ങി
മദ്യക്കുപ്പികളിൽ ഒട്ടിച്ചിട്ടുള്ള സെക്യൂരിറ്റി ലേബൽ ഇളക്കി ഷോപ്പുകളുടെ ഭിത്തിയിലോ ഗേറ്റിലോ പതിയ്ക്കുന്ന രീതി ചില ഇടപാടുകാർക്കെങ്കിലുമുണ്ട്. ഇത്തരം സ്റ്റിക്കറുകൾ നീക്കി ഭിത്തികൾ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങി.
മോശമായി പെരുമാറിയാൽ നടപടി
വനിതാ ജീവനക്കാരോട് ഉൾപ്പെടെ അപമര്യാദയായി പെരുമാറുന്ന ഇടപാടുകാർ പൊലീസ് നടപടി നേരിടേണ്ടിവരും. ഇത്തരം സംഭവങ്ങളുണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും അറിയിക്കാനാണ് നിർദ്ദേശം. ഇടപാടുകാർക്ക് പരാതിയുണ്ടെങ്കിൽ അധികൃതരെ അറിയിക്കാനുള്ള മൊബൈൽ നമ്പർ ഷോപ്പുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |