കൽപറ്റ: വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്. മുൻ ബാങ്ക് പ്രസിഡന്റും കെ പി സി സി മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ പുൽപ്പള്ളി വസതിയിലും റെയ്ഡ് നടത്തി.കൂടാതെ വായ്പ നൽകാൻ കൂട്ടുനിന്ന ഉമാ ദേവി, വായ്പാ വിഭാഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. ആറ് പേരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് സൂചന.
വായ്പാത്തട്ടിപ്പിന് ഇരയായ കേളക്കവല ഇടയിളാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ കെ കെ എബ്രഹാം നിലവിൽ മാനന്തവാടി ജയിലിൽ റിമാൻഡിലാണ്.
2016-17 കാലയളവിലാണ് പുൽപ്പളളി സർവീസ് സഹകരണ ബാങ്കിൽ നിന്നും രാജേന്ദ്രൻ നായർ വായ്പയെടുത്തത്. താനറിയാതെ അന്നത്തെ ഭരണസമിതിയിലെ ചിലർ ചേർന്ന് പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് രാജേന്ദ്രൻ നായർ അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു. എബ്രഹാം പ്രസിഡന്റായിരുന്ന സമയത്താണ് എട്ടരക്കോടി രൂപയുടെ വായ്പാ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |