മുംബയ്: ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ഇ- റുപ്പിയുടെ സേവനം വിപുലീകരിക്കുന്നു. പൊതു-സ്വകാര്യ ബാങ്കുകളിൽ മാത്രം ലഭ്യമായിരുന്ന ഇ-റുപ്പി വൗച്ചർ ഇനി ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരും നാഷണൽ പേയേമെന്റ് കോർപ്പറേഷനും (എൻ.പി.സി.ഐ) ചേർന്ന് അവതരിപ്പിച്ചതാണ് ഇ- റുപ്പി വൗച്ചർ. നിലവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്കും ജനങ്ങൾക്കും ആനുകൂല്യങ്ങൾ നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. ചില കമ്പനികൾക്കും ഇ-റുപ്പി വൗച്ചർ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് ഇ- റുപ്പി സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി മുതൽ ബാങ്ക്-ഇതര സ്ഥാപനങ്ങളിൽ നിന്നും ഇവ നേടാം. വ്യക്തികൾക്കും പ്രയോജനപ്പെടുത്താം. സാധാരണ വൗച്ചർ പോലെ ഇവ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യാം.
ഡിജിറ്റൽ വൗച്ചർ
കറൻസിരഹിതമായ ഡിജിറ്റൽ വൗച്ചറാണ് ഇ-റുപ്പി. ക്യു.ആർ കോഡ് ആയോ എസ്.എം.എസ് ആയോ പ്രീ പെയ്ഡ് ഗിഫ്റ്റ് വൗച്ചർ രൂപത്തിൽ ഇ-റുപ്പി ഗുണഭോക്താക്കളുടെ മൊബൈൽ ഫോണുകളിലാണ് ലഭിക്കുക.
പണം കൈമാറ്രം ലളിതം
പണരഹിതവും സമ്പർക്കരഹിതവുമായി എളുപ്പത്തിൽ ഇടപാട് നടത്താവുന്നതാണ്. പ്രത്യേക ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ് എന്നിവ ആവശ്യമില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ബന്ധപ്പെട്ട സ്വീകരണ കേന്ദ്രങ്ങളിൽ നൽകി റെഡീം ചെയ്യാം. ഇ-റുപ്പി അതാത് സേവനങ്ങളുടെ സ്‌പോൺസർമാരെ ഗുണഭോക്താക്കളുമായും സേവന ദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |