കൊച്ചി: ലോക കേരളസഭയിലെ പണപ്പിരിവ് സംബന്ധിച്ച് താൻ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി വിളിക്കുമ്പോൾ അന്വേഷണത്തെക്കുറിച്ച് കേട്ട് താൻ പേടിച്ചുവെന്ന് പറഞ്ഞേക്കണമെന്നും പരിഹസിച്ചു. തന്റെ വിദേശ സന്ദർശനങ്ങൾക്ക് കൃത്യമായ രേഖകളുണ്ട്.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസ് നേതാക്കളാണ്. അവർ സി.പി.എമ്മുമായി ചർച്ച നടത്തി എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് എല്ലാവരും ഒറ്റക്കെട്ടായി യോജിച്ചു പ്രവർത്തിക്കണം. രണ്ടുവർഷമായി പാർട്ടിയിൽ ഗ്രൂപ്പുയോഗമില്ല. ഇപ്പോഴത്തെ യോഗങ്ങൾ വാർത്തയാകാൻ കാരണമതാണ്. താനും ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു. പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട എന്ന് പുതിയ നേതൃത്വം തീരുമാനിച്ചിടത്തേക്ക് പാർട്ടി മാറിത്തുടങ്ങി. ബ്ലോക്കുതല പുന:സംഘടനയിലെ തർക്കങ്ങൾ പരിഹരിക്കും. താൻ ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ല.
കെ ഫോണിന്റെ കേബിൾ ചൈനീസ് നിർമ്മിതമാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് സമ്മതിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ ചൈനീസ് കേബിൾ ആണെന്ന് ചൂണ്ടിക്കാട്ടിയത് കോൺഗ്രസ് അല്ല, കെ.എസ്.ഇ.ബിയാണ്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ്, വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ ആരോപണ വിധേയരെ ചോദ്യം ചെയ്യാൻപോലും പൊലീസിനായിട്ടില്ല. വ്യാജസർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് പങ്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |