തിരുവനന്തപുരം: വർക്കലയിൽ കാർ കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റു. വർക്കല ആലിയിറക്കം ഭാഗത്ത് കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേയ്ക്കാണ് പതിച്ചത്. വെകുന്നേരം 6.30ഓടെയായിരുന്നു സംഭവം.
തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിനുള്ളിലുണ്ടായിരുന്നത്. പരിക്കേറ്റ ചെന്നൈ സ്വദേശികളായ മധുമിത(21), കുനാൽ(20), ഹാജകമാൽ(20), റോഷൻ(20) എന്നിവരെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വാഹനമോടിച്ചിരുന്ന കുനാൽ മേത്തയുടെ കാലിനും മുൻസീറ്റിൽ ഇരുന്ന മധുമിതയുടെ കൈക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ചെന്നൈ ആർ വി കോളേജിലെ എൻജീനിയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങുന്നതിനിടയിൽ പാറകളിൽ തട്ടിമറിഞ്ഞ് കടൽതീരത്ത് പതിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ മാസം വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ളിഫിൽ നിന്ന് വീണ് വിനോദസഞ്ചാരിയ്ക്ക് പരിക്കേറ്റിരുന്നു. തമിഴ്‌നാട് സ്വദേശിയായ സതീഷ് (30) ആണ് 50 അടിയോളം താഴ്‌ചയിലേയ്ക്ക് വീണത്. ജൂൺ 24ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ക്ളിഫ് കുന്നിന് മുകളിലൂടെ നടക്കവേ കാൽവഴുതി സതീഷ് താഴേയ്ക്ക് വീഴുകയായിരുന്നു. ഇതുകണ്ട് കൂടെയുള്ളവർ ബഹളംവച്ചതോടെ ടൂറിസം പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |