നോളന്റെ മാസ്റ്റർപീസ്
പ്രദീപ് നായർ എഴുതുന്നു
സ്വതസിദ്ധ ശൈലിയുള്ള ഉത്തരാധുനിക ചലച്ചിത്രകാരനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുൻനിര സംവിധായകനുമായ ക്രിസ്റ്റഫർ നോളൻ, ഫിലിം സ്റ്റോക്കിൽ ചിത്രീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്ര പദ്ധതികളുടെ പ്രയോക്താവാണ് .അത്യാധുനിക മൊബൈൽ ഫോണിൽ സിനിമ ചിത്രീകരിക്കാനും പ്രദർശിപ്പിക്കാനും സാദ്ധ്യമായ ഈ ഡിജിറ്റൽ യുഗത്തിൽ, ചലച്ചിത്രത്തിന്റെ തനതായ സത്ത അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ചലച്ചിത്രം അതിന്റെ ആത്മാവ് കണ്ടെത്തണമെങ്കിൽ ഫിലിം നെഗറ്റീവിൽ തന്നെ ചിത്രീകരിക്കണമെന്ന് ശഠിക്കുകയും അതിനായി വിവിധ പ്രചാരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്തു വരുന്ന നോളൻ,തന്റെ ആശയങ്ങൾ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുമായി പങ്കുവയ്ക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി നോളൻ മുംബൈ യിൽ എത്തി,ഇന്ത്യൻ ചലച്ചിത്ര പ്രതിനിധികളുമായി ഫിലിം നെഗറ്റീവിൽ സിനിമ ചിത്രീകരിക്കേണ്ട വിവരങ്ങൾ ചർച്ച ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ദീർഘകാല മുന്നൊരുക്കങ്ങളോടെയാണ് തന്റെ പുതിയ ചിത്രം ഓപ്പൻ ഹൈമർ , അദ്ദേഹം ഐമാക്സ് ക്യാമറയിൽ ചിത്രീകരിച്ച്, ഐ മാക്സ് തിയേറ്ററുകളിൽ ലോകവ്യാപകമായി പ്രദർശിപ്പിക്കുന്നത്. മുൻ ചിത്രം ടെനെറ്റും (2020 )ഐമാക്സ് ക്യാമറയിൽ തന്നെയാണ് ചിത്രീകരിച്ചു പ്രദർശനത്തിനെത്തിച്ചത്. ഓവർ ദി ടോപ് (OTT ) എന്ന നവ ഡിജിറ്റൽ പ്രദർശന സംവിധാനം പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റിയതോടെ മലയാള സിനിമയ്ക്ക് പ്രദർശന ശാലകളിൽ ആളില്ലാതായെന്ന വിലാപം മുഴങ്ങുമ്പോഴാണ് ,കമ്പ്യൂട്ടർ നിർമ്മിത ദൃശ്യത്തിന്റെ ഒരു തുണ്ട് പോലും ഉപയോഗിക്കാതെ ,ആഖ്യാന പാടവത്തിന്റെ അസാധാരണ മികവോടെ ഓപ്പൻ ഹൈമർ തിയേറ്ററുകളിൽ പ്രേക്ഷകനെ അമ്പരിപ്പിക്കുന്നത് .' കണ്ടു ,ഇപ്പോഴും സിനിമയിൽ നിന്ന് പുറത്തു വന്നിട്ടില്ല ",'അത്ഭുതകരമായ തിയേറ്റർ അനുഭവം ",'അതിഗംഭീരം ",'മാസ്റ്റർപീസ്"എന്നിങ്ങനെ ആഗോള തലത്തിൽ പ്രേക്ഷകർ ഓപ്പൻ ഹൈമർക്ക് മികച്ച അഭിപ്രായം രേഖപ്പെടുത്തുകയാണ് . പ്രശസ്ത അമേരിക്കൻ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്ന ജെ .റോബർട്ട് ഓപ്പൻ ഹൈമറുടെ ജീവചരിത്രം ,'അമേരിക്കൻ പ്രൊമിത്യുസ് : ദി ട്രിയംപ് ആൻഡ് ട്രാജഡി ഒഫ് ജെ .റോബർട്ട് ഓപ്പൻഹൈമറി"നെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ചിത്രം.ആദ്യ അണുബോംബ് നിർമ്മാണ പദ്ധതിയായ മൻഹട്ടൻ പദ്ധതിയുടെ ഡയറക്ടറായിരുന്നു അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓപ്പൻ ഹൈമർ .പ്രശസ്തനായ ആ ശാസ്ത്രജ്ഞൻ ദുഃഖിതനും സന്ദേഹിയുമായിരുന്നു.ഓപ്പൻ ഹൈമറുടെ സംഘർഷാത്മക മനസിന്റെ സംത്രാസമാണ് നോളന്റെ ദൃശ്യാഖ്യാനം .ലോകവ്യാപകമായി ശാസ്ത്രത്തിന്റെ ധാർമികതയെക്കുറിച്ച് വീണ്ടും വീണ്ടും ചർച്ച ചെയ്യാൻ ഈ സിനിമ വഴിയൊരുക്കിയിരിക്കുന്നു. നേരിട്ട വിവാദങ്ങളും വിമർശനങ്ങളും വേട്ടയാടലും പ്രതിരോധിച്ചുകൊണ്ട് ഓപ്പൻ ഹൈമർ ഈ അവസ്ഥയിലേക്ക് എങ്ങനെ എത്തിച്ചേർന്നുവെന്നാണ് തിരക്കഥയുടെ മാസ്മരികതയിലൂടെ നോളൻ സാക്ഷാത്കരിക്കുന്നത് . പൂർണമായും പ്രേക്ഷകനെ ചലച്ചിത്രാനുഭവത്തിലേക്ക് സ്വാംശീകരിക്കുന്നതാണ് നോളന്റെ വൈദഗ്ദ്ധ്യം.സങ്കേതത്തിലും രൂപഭാവങ്ങളിലും അടിമുടി വിഭിന്നനായ ഈ ചലച്ചിത്രകാരൻ മെറ്റാ ഫിക്ഷണൽ ഘടകങ്ങൾ (ഒരു സാങ്കല്പിക സൃഷ്ടി കാണുകയാണെന്ന് പ്രേക്ഷകനെ നിരന്തരം ഓർമ്മപ്പെടുത്തുന്ന രീതിയിൽ സ്വന്തം ആഖ്യാന ഘടനയെ ഊന്നിപ്പറയുന്ന ഫിക്ഷന്റെ ഒരു രൂപമാണ് മെറ്റാഫിക്ഷൻ ),എലിപ്ടിക്കൽ കട്ടിംഗ് (സവിശേഷമാർന്ന മാച്ച് കട്ടിംഗ് ),ദൃഢതയാർന്ന വീക്ഷണം,രേഖീയമല്ലാത്ത ദൃശ്യാഖ്യാനം ,സങ്കീർണമായ പ്രമേയങ്ങൾ എന്നിവയുടെ പരീക്ഷണാത്മകമായ പ്രയോഗത്തിലൂടെ 'ഫിലിം നോയർ "പ്രസ്ഥാനത്തിന് നവചാരുത നൽകുന്നു. ഡോക്യുമെന്ററി ഛായാഗ്രഹണ രീതിയും ദ്രുത സന്നിവേശവും അദ്ദേഹം തന്റെ എല്ലാ ചിത്രങ്ങളിലും പരീക്ഷിക്കുന്നുണ്ട്.സ്റ്റുഡിയോ സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംവിധായകനാണ് താനെന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നത് അതുകൊണ്ടാവാം. സംഗീത, ശബ്ദ ബിംബങ്ങളോടൊപ്പം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ രസച്ചരടാണ് ,ഓപ്പൻ ഹൈമർ പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന ഘടകങ്ങളിൽ ഒന്ന് .നോളന്റെ രണ്ട് മുൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കിലിയൻ മർഫിയുടെ ഓപ്പൻ ഹൈമറായുള്ള പ്രകടനം 'അവിശ്വസനീയം"എന്നാണ് പ്രേക്ഷകർ വാഴ്ത്തുന്നത് .ചിത്രത്തിൽ പ്രവർത്തിച്ച അനുഭവത്തെ മർഫി ഇങ്ങനെ വിശേഷിപ്പിക്കുന്നു .'അതൊരു സിനിമയല്ല ,അനുഭവമാണ് ". ശാസ്ത്ര കുതുകികൾ മുതൽ ആസ്വാദകരും ചലച്ചിത്ര കലാ വിദ്യാർത്ഥികളും നിരൂപകരും ഗവേഷകരുമെല്ലാം ഈ ചിത്രത്തിന്റെ പ്രമേയം,ആഖ്യാനം ,അഭിനയം,ശൈലി ,സങ്കേതം,സംഗീതം,തിരക്കഥ,സംവിധാനം എന്നിവയെല്ലാം ചർച്ച ചെയ്യുകയാണ്. ഇന്ത്യയിൽ നിന്നുള്ള തിയേറ്റർ കളക്ഷൻ തന്നെ നൂറുകോടിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത് .നോളൻ സിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായി ഓപ്പൻ ഹൈമർ മാറിക്കഴിഞ്ഞു.
തത്വചിന്താപരമായ ആശയങ്ങൾ നിറഞ്ഞ സിനിമകളുടെ സൃഷ്ട്ടാവായ നോളനെ 'ഫിലോസഫിക്കൽ ഫിലിംമേക്കർ "എന്ന് വിശേഷിപ്പിക്കാറുണ്ട് .പ്രശസ്തരായ തത്വചിന്തകരും എഴുത്തുകാരും ചേർന്ന് 'ദി ഫിലോസഫി ഒഫ് ക്രിസ്റ്റഫർ നോളൻ "എന്നൊരു ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു യുദ്ധകാലത്തിന്റെ ഓർമ്മയിൽ
രഹാന ഹബീബ് എഴുതുന്നു
ഒരു യുദ്ധത്തിനെ സമർത്ഥിക്കാൻ എന്തൊക്കെ കാരണങ്ങൾ കൊണ്ടുവരാം ? അത് ധർമയുദ്ധം ആണെന്ന് പറയാം. സമാധാനം പുനസ്ഥാപിക്കാൻ എന്ന വാദം കൊണ്ട് വരാൻ ശത്രു ഒരിക്കലും തല പൊക്കാതിരിക്കാൻസർവ്വസംഹാരം ആണ് മനുഷ്യന്റെ കഴിവുകളിൽ ഏറ്റവും വലുത് എന്ന് തെളിയിക്കാൻ ബ്രിട്ടീഷ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ പുതിയ ചിത്രമായ ഓപ്പൻ ഹൈമറി ലൂടെ മുന്നോട്ട് വെയ്ക്കുന്ന ചിന്തകൾ പലതാണ് . നായകനായി ജീവിച്ച ഐറിഷ് നടൻ കിലിയൻ മർഫി ഉൾപ്പെടുന്ന കാസ്റ്റിംഗിനെ പറ്റി , സ്വപ്നങ്ങളെയും നിശ്ശബ്ദതയെയും വിഹ്വലതകളെയും പോലും വിഷ്വൽ ആക്കി മാറ്റിയ വാൻ ഹോയ്റ്റമായുടെ സിനിമാട്ടോഗ്രഫിയെ പറ്റിയൊക്കെ. പക്ഷേ ഇതിനെല്ലാത്തിനുമുപരി സിനിമ മുന്നോട്ട് വെയ്ക്കുന്ന ചില മാനുഷിക പ്രശ്നങ്ങളാണ് ഈ സിനിമയുടെ ആകെത്തുക. സാധാരണക്കാരൻ എന്തിനാണ് ഈ യുദ്ധമൊക്കെ എന്ന് ചിന്തിക്കുമ്പോൾ രാഷ്ട്രത്തലവന്മാർ എങ്ങനെ യുദ്ധം കൊണ്ട് തന്റെ പേര് ചരിത്രത്തിൽ അടയാളപ്പെടുത്താൻ സാധിക്കുമെന്ന് ചിന്തിക്കുന്നത്. അറേബ്യൻ നാടുകളിലെ മുഴുവൻ അത്തറുകൾ പൂശിയാലും ഈ കൈകളിലെ ചോരമണം മാറുമെന്ന് തോന്നുന്നില്ല എന്ന് ആദ്യം പറഞ്ഞത് ലേഡി മാക്ബത് ആണ്. തന്റെ പിതാവിന്റെ സ്ഥാനത്തുള്ള കിംഗ് ഡങ്കനെ കൊല്ലിച്ചതിന്റെ കുറ്റബോധം പേറി ശിഷ്ടകാലം ജീവിക്കാനായിരുന്നു അവരുടെ വിധി. ഐ ഹാവ് ബ്ലഡ് ഓൺ മൈ ഹാൻഡ്സ് എന്ന് അതിനു ശേഷം പറഞ്ഞത് ഡോക്ടർ ജെ റോബർട്ട് ഓപ്പൻ ഹൈമർ എന്ന ഭൗതികശാസ്ത്രജ്ഞനാണ് . അദ്ദേഹത്തെ ലോകം അറിയപ്പെടുന്നത് അറ്റോമിക് (ന്യു ക്ലിയർ )ബോംബിന്റെ പിതാവ് എന്ന പേരിലും. കണക്കിൽ ആവറേജ് , ലാബിൽ ഒരു ദുരന്തം , ഇങ്ങനെയൊക്കെയായിരുന്നു റോബർട്ടിന്റെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കാലഘട്ടം. പ്രപഞ്ചത്തെ ഓർത്ത് ഉറക്കം വരാത്ത രാത്രികളും ഗൃഹാതുരത്വവും ഒക്കെ നിറഞ്ഞ ആ കാലത്തും ക്വാണ്ടം ഫിസിക്സിന്റെ അനന്ത സാദ്ധ്യതകളെ കുറിച്ച് മാത്രമേ അദ്ദേഹം ചിന്തിക്കുന്നുള്ളൂ. തന്റെ ജൂത പശ്ചാത്തലം ജർമ്മനിയിലെ നാസി ഭരണകൂടത്തെ ആശങ്കയോടെ നോക്കിക്കാണാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. ജീൻ റാറ്റ്ലോക്ക് എന്ന പ്രണയിനിയെ സ്നേഹിക്കാൻ അവരുടെ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പശ്ചാത്തലം അദ്ദേഹത്തിന് തടസമാവുന്നില്ല. വർഷങ്ങൾക്ക് ശേഷം അവരുടെ ആത്മഹത്യയിൽ ഉരുകിപ്പോകുന്ന ഒരു സാധാരണ മനുഷ്യനാണ് ഡോക്ടർ ഓപ്പൻ ഹൈമർ. കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുമ്പോൾ മൻഹാട്ടൻ പ്രോജക്ട് ഹെഡ് ആയി കിട്ടുന്ന ക്ഷണം അദ്ദേഹത്തെ ചിന്തകളിൽ ആഴ്ത്തുന്നുണ്ട്.
യുദ്ധത്തിന്റെ ധർമാധർമ്മങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗീത പഠിക്കാൻ, ഡോക്ടർ ആൽബർട്ട് ഐൻസ്റ്റീനിനെ കണ്ട് ആണവദുരന്തം ലോകത്ത് ഉണ്ടാക്കിയേക്കാവുന്ന അനന്തമായ നശീകരണത്തെക്കുറിച്ച് സംസാരിക്കാൻ ഒക്കെ അദ്ദേഹം സമയം കണ്ടെത്തുന്നു. അപ്പോഴും അദ്ദേഹം പേടിക്കുന്നത് ജർമ്മനിയെയും അവിടുത്തെ നാസി ഭരണാധികാരികളെയും കുറിച്ചാണ്. അവരുടെ കൈയിൽ അറ്റോമിക് ബോംബ് ഉണ്ടെങ്കിൽ എന്തും ചെയ്യാൻ മടിക്കില്ല എന്നാണ്. പക്ഷേ അമേരിക്കൻ ഭരണകൂടം മറ്റൊന്നാണ് ചിന്തിക്കുന്നത് .രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി പിന്മാറിയിട്ടും ജപ്പാനിൽ യുദ്ധം നിർത്താൻ ന്യു ക്ലിയർ ബോംബ് എന്ന ചിന്തയിലേക്ക് അവരെത്തുന്നത് അത് എല്ലാ യുദ്ധത്തിന്റെയും ഒരു അന്ത്യമാവും എന്ന ബോധ്യം കൊണ്ടാണ്. മൻഹാട്ടൻ പ്രൊജക്ട് അവരുടെ അറ്റോമിക് ബോംബിംഗ് പരീക്ഷണം ട്രിനിറ്റി ടെസ്റ്റ് വളരെ വിജയകരമായി പൂർത്തിയാക്കുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ അത് ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും പ്രയോഗിക്കാൻ തീരുമാനിക്കുന്നു. കാര്യങ്ങൾ തന്റെ കൈവിട്ടു പോകുകയാണെന്ന് ഡോക്ടർ ഓപ്പൻ ഹൈമർ തിരിച്ചറിയുന്നുണ്ട്. പക്ഷേ നിങ്ങൾ വെറും ഒരു ശാസ്ത്രജ്ഞനാണെന്നും രാഷ്ട്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വേറെ ആൾക്കാരാണ് എന്നും അമേരിക്കൻ ഭരണകൂടം അദ്ദേഹത്തെ പല തവണ മനസിലാക്കികൊടുക്കുന്നുമുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് പ്രണയിനിയും ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലവുമുള്ള ഭാര്യയും ഉള്ള അദ്ദേഹത്തെ അമേരിക്കൻ ഭരണകൂടം എപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തുന്നുണ്ട് . ചോദ്യം ചെയ്ത് വശം കെടുത്തുന്നുണ്ട്. "നിങ്ങളെ നിരന്തരം ചോദ്യം ചെയ്ത് നിങ്ങളുടെ സത്യസന്ധത തെളിയിച്ചു കഴിഞ്ഞാൽ അവർ നിങ്ങൾക്ക് ബേക്ക് ചെയ്ത പൊട്ടറ്റോയും സാൽമോണും നൽകും" എന്ന് ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തോട് നേരത്തെ പറഞ്ഞതു പോലെ അദ്ദേഹത്തിന്റെ സത്യസന്ധത മനസ്സിലാക്കുന്ന അമേരിക്കൻ ഭരണകൂടം അദ്ദേഹത്തിന് അവാർഡുകൾ നൽകുന്നുണ്ട്. ചോരമണമുള്ള കൈകൾ കൊണ്ട് അത് ഏറ്റുവാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ഹിരോഷിമയിലും നാഗസാക്കിയിലും പൊള്ളിപ്പിടഞ്ഞ ലക്ഷക്കണക്കിന് ആളുകൾക്ക് ഇന്നും ബോംബ് ഉണ്ടാക്കിയത് ആരെന്ന് അറിഞ്ഞുകൂടായിരിക്കും. പക്ഷേ ലോകം ഇന്ന് കരുതുന്നതുപോലെ രണ്ടാം ലോക മഹായുദ്ധം നിർത്താനോ, ജപ്പാന്റെ അഹങ്കാരം ശമിപ്പിക്കാനോ , അമേരിക്കൻ പട്ടാളക്കാരെ തിരിച്ചു വിളിക്കാനോ അല്ലായിരുന്നു ആ ബോംബിംഗ്. അത് വാക്കിലും നോക്കിലും അന്ന്അമേരിക്ക പേടിച്ചിരുന്ന കമ്മ്യൂണിസ്റ്റ് റഷ്യയെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു. തങ്ങൾക്ക് മുന്നേ അവർ നടക്കുമോ എന്ന ഭയത്തിൽ നിന്ന്. ശത്രു ഒരിക്കലും തലപൊക്കാതിരിക്കാൻ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |