ഫോക്സ് ന്യൂസിന്റെ മുൻ അവതാരകൻ ടക്കർ കാൾസണിന്റെ ഏറ്റവും പുതിയ അഭിമുഖം അമേരിക്കൻ രാഷ്ട്രീയ ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണം ഉന്നയിച്ച ലാറി സിൻക്ലെയറുമായി നടത്തിയ അഭിമുഖമാണ് പുതിയ വിവാദത്തിന് ആധാരം.
ഒബാമയുമായി രണ്ട് തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും ലഹരി മരുന്നായ കൊക്കെയിൻ ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു ലാറി സിൻക്ലെയർ 2009ൽ വെളിപ്പെടുത്തിയത്. ആരോപണം അമേരിക്കൻ രാഷ്ട്രീയ ലോകത്ത് ചർച്ചയാകുമ്പോൾ ആരാണ് 61കാരനായ ലാറി സിൻക്ലെയർ എന്ന ചോദ്യമാണ് ഉയരുന്നത്. അദ്ദേഹത്തെ കുറിച്ച് എന്തൊക്കെ കാര്യങ്ങൾ അറിയാം, ഒബാമയ്‌ക്കെതിരെ എന്ത് തരത്തിലുള്ള ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ആരാണ് സിൻക്ലെയർ?
ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ലാറി സിൻക്ലെയർ വിവിധ കേസുകളിലായി അരിസോണ, ഫ്‌ളോറിഡ, കൊളറാഡോ എന്നിവിടങ്ങളിലെ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകളോളം നീണ്ടു നിൽക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സിൻക്ലെയർ. ഏറ്റവും കൂടുതലായി വഞ്ചന കേസുകളാണ് സിൻക്ലെയറിന്റെ പേരിലുള്ളത്. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ ഒന്നിൽ, 16 വർഷത്തെ ജയിൽ ശിക്ഷ ഇയാൾ അനുഭവിച്ചിട്ടുണ്ടെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി നാല് വർഷത്തിന് ശേഷം വീണ്ടും മോഷണക്കുറ്റത്തിനും ചെക്ക് കേസിലുമായി പൊലീസ് ഫ്‌ളോറിഡയിൽ വച്ച് അറസ്റ്റ് ചെയ്തു. 1986ൽ കൊളറാഡോയിൽ വച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ വീണ്ടും പൊലീസ് പിടിയിലായി. ജയിലിൽ കഴിയുമ്പോഴും സിൻക്ലെയറിന്റെ നിഘണ്ടുവിൽ അച്ചടക്കം എന്ന വാക്ക് ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് കൈവശം വയ്ക്കൽ, സഹതടവുകാരെ ഭീഷണിപ്പെടുത്തൽ, അകാരണമായി മർദ്ദിക്കൽ എന്നിങ്ങനെ നിരവധി ലംഘനങ്ങളുടെ പേരിൽ സിൻക്ലെയർ നടപടി നേരിട്ടു. 2008ൽ അന്നത്തെ സെനറ്ററായിരുന്ന ബരാക് ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോഴാണ് സിൻക്ലെയർ ആദ്യമായി ആരോപണവുമായി രംഗത്തെത്തുന്നത്.
സിൻക്ലെയറിന്റെ ആരോപണം
1999ൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് സിൻക്ലെയർ ആരോപിച്ചത്. ഡെയ്ലി മെയിൽ അടക്കമുള്ള മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലിമോസിൻ കാറിൽ വച്ചും ഹോട്ടൽ മുറിയിൽ വച്ചും ഒന്നിലേറെ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് ആരോപണം.
'ഞാൻ ഒരു ബാറിലിരുന്ന് മദ്യപിക്കുമ്പോഴാണ് ബരാക് ഒബാമയെന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ സമീപിക്കുന്നത്. ഞാൻ നൽകിയ 250 ഡോളർ ഉപയോഗിച്ച് അദ്ദേഹം കൊക്കെയിൻ വാങ്ങി ഉപയോഗിച്ചു. പിന്നീട് അങ്ങോട്ടുള്ള കാര്യങ്ങൾ എങ്ങനെയാണ് പോകുന്നതെന്ന് അറിയാൻ, ഞാൻ എന്റെ കൈകൾ അദ്ദേഹത്തിന്റെ കാലിലും തുടകളിലുമായി തടവാൻ ആരംഭിച്ചു. പിന്നീട് ഞാൻ ഉദ്ദേശിച്ച ദിശയിലേക്ക് കാര്യങ്ങൾ പോയി. അദ്ദേഹത്തെ സംബന്ധിച്ച് അത് ഒരിക്കലും ആദ്യത്തെ അനുഭവമായിരുന്നില്ല'- സിൻക്ലെയർ അഭിമുഖത്തിൽ പറഞ്ഞു.
മാദ്ധ്യമങ്ങളുടെ ഭയത്തിന് പിന്നിൽ
ഭയത്തെ തുടർന്നാണ് ലാറി സിൻക്ലെയറിന്റെ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് ഫോക്സ് ന്യൂസിന്റെ മുൻ അവതാരകൻ ടക്കർ കാൾസൺ പറഞ്ഞു. 'ലൈംഗികതയും മയക്കുമരുന്നുമുള്ളത് കൊണ്ടല്ല ആരും ഇത് റിപ്പോർട്ട് ചെയ്യാതിരുന്നത്. സിൻക്ലെയറിന്റെ ആരോപണം റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങൾക്ക് ഒബാമയുടെ ക്യാമ്പയിനിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കാൾസൺ പറഞ്ഞു. ഈ അഭിമുഖത്തെ കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് കാൾസണെ ഫോക്സ് ന്യൂസ് പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |