തൃശൂർ: പട്ടിക്കൂട്ടിൽ ഒളിപ്പിച്ച നിലയിൽ 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ഒളരി ശിവരാമപുരം കോളനിയിൽ വഴിപറമ്പത്ത് ഷൈനോ റാൻസിന്റെ വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പിന്നിലായിരുന്നു പട്ടിക്കൂട്. ആക്രമകാരിയായ മുന്തിയ ഇനം പിറ്റ് ബുൾ നായയുടെ കൂട്ടിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
ഒരു യജമാനന് മാത്രം വഴങ്ങുന്ന ഇനത്തിൽപെട്ടതാണ് പിറ്റ് ബുൾ നായ. അതുകൊണ്ടാണ് മയക്കുമരുന്ന് ലോബി മയക്കുമരുന്ന് ഒളിപ്പിക്കാൻ നായക്കൂട് തെരഞ്ഞെടുത്തതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫ് പറഞ്ഞു. പാതിരാത്രിയിലാണ് മയക്കു മരുന്ന് കച്ചവടം. അസമയത്ത് വന്നുപോകുന്ന വാഹനങ്ങളും ചെറുപ്പക്കാരും പ്രദേശവാസികൾക്ക് വലിയ ശല്യമായിരുന്നു.
വിവരം ലഭിച്ച എക്‌സൈസ് ദിവസങ്ങളോളം നിരീക്ഷണം നടത്തിയതിനെ തുടർന്നാണ് നായയെ മാറ്റിക്കെട്ടുന്ന അതിരാവിലെ റെയ്ഡ് നടത്തിയത്. ഷൈനോ റാൻസിന്റെ സഹോദരനും മുൻപ് മയക്ക് മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട് . ഇവർക്ക് കൂടിയ അളവിൽ മയക്കുമരുന്നെത്തിക്കുന്ന ലോബികളെ കുറിച്ചും ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന ചില്ലറ വിൽപ്പനക്കാരെ കുറിച്ചും ഉപഭോക്താക്കളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.യു ഹരീഷ് , പ്രിവന്റീവ് ഓഫീസർമാരായ ടി.ജി മോഹനൻ, പി.ബി അരുൺകുമാർ, എൻ.യു ശിവൻ, സി.ഇ.ഒമാരായ പി.വി വിശാൽ, സി.എൻ അരുണ, വി.ബി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |