തിരുവനന്തപുരം: സോളാർക്കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോർട്ട് പുറത്തുവന്നതോടെ ഗണേശ്‌കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യത മങ്ങി. ഇപ്പോഴത്തെ മന്ത്രിമാരെ വിമർശിച്ചതിന്റെ പേരിൽ സി.പി.എമ്മിലെ ഒരുവിഭാഗത്തിന് അനഭിമതനായി മാറിയതിനു പിന്നലെയാണ് പുതിയ സംഭവ വികാസം.
ഉമ്മൻചാണ്ടിയെ ആരോപണ വിധേയനാക്കിയതിന്റെ ഗുണം കിട്ടിയത് ഇടതു മുന്നണിക്കായതിനാൽ, തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. മന്ത്രിസ്ഥാനം കൊടുത്ത് ആനയിച്ചാൽ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്കയുണ്ട്.
ഘടകകക്ഷികൾക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയ്ക്ക് രണ്ടര വർഷം തികയുന്ന നവംബറിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും രാജിവയ്ക്കണമെന്നാണ് ധാരണ. പകരം കേരള കോൺഗ്രസ് ബിയുടെ കെ.ബി.ഗണേശ് കുമാറും കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ആന്റണി രാജുവിന്റെ ഗതാഗത വകുപ്പ് ഗണേശ്‌കുമാറിനും അഹമ്മദ് ദേവർകോവിലിന്റെ തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കും ലഭിക്കണം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഗണേശ്കുമാർ ഗതാഗതമന്ത്രി ആയിരുന്നു. ഒന്നാം പിണറായി സർക്കാരിൽ കടന്നപ്പള്ളി തുറമുഖ മന്ത്രിയുമായിരുന്നു.
കടന്നപ്പള്ളിക്ക് തടസങ്ങളൊന്നുമില്ല. ഗണേശ്‌കുമാറിന്റെ നില അങ്ങനെയല്ല. കുടുംബത്തിലെ സ്വത്തുകേസിനെ തുടർന്നായിരുന്നു ആദ്യ ടേമിൽ പരിഗണിക്കാതിരുന്നത്. ഇപ്പോഴും തർക്കം തീർന്നിട്ടില്ല.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തു നിന്ന് കേരള കോൺഗ്രസ് -ബി പ്രതിനിധി കെ.ജി.പ്രേംജിത്തിനെ മാറ്റുകയും ഗണേശ് കുമാർ പരാതി പറഞ്ഞതോടെ തിരിച്ചു നൽകുകയും ചെയ്തിരുന്നു. അതുപോലെ, മന്ത്രിസ്ഥാനവും കിട്ടുമെന്നാണ് കേരള കോൺഗ്രസ് ബി നേതൃത്വം പറയുന്നത്.
യു.ഡി.എഫ് വാതിലടച്ചു
സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലോടെ, യു.ഡി.എഫ് പാളയത്തിൽ വീണ്ടും ചേക്കേറാൻ കഴിയാത്ത അവസ്ഥയിലായി ഗണേശ് കുമാർ. യു.ഡി.എഫിലെത്തിക്കാൻ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കത്തിനും കർട്ടൺ വീണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |