പ്രയാഗ് രാജ്: ആറ് പതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 ബൈസൺ പോർവിമാനം വിടവാങ്ങി. ഇന്നലെ വ്യോമസേനാദിനത്തിൽ വിടവാങ്ങൽ അഭ്യാസം കാഴ്ച വച്ച വിമാനത്തിന് സേന ഔപചാരികമായ യാത്രഅയപ്പ് നൽകി. 1963 ലാണ് സോവിയറ്റ് നിർമ്മിത പോർവിമാനം വ്യോമസേനയുടെ ഭാഗമായത്
2019ൽ ഇന്ത്യൻ അതിർത്തി ലംഘിച്ച പാകിസ്ഥാൻ വ്യോമസേനയുടെ അമേരിക്കൻ നിർമ്മിത എഫ് 16 വിമാനത്തെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ മിഗ് 21 ബൈസണിൽ നിന്നു തൊടുത്ത മിസൈൽ ഉപയോഗിച്ചാണ് വീഴ്ത്തിയത്.
1971 ഇന്ത്യ - പാക് യുദ്ധം, കാർഗിൽ യുദ്ധം തുടങ്ങി ഇന്ത്യയുടെ സുപ്രധാന മുന്നേറ്റങ്ങളിലെല്ലാം കരുത്തുപകർന്നു ഈ സൂപ്പർസോണിക് പടക്കുതിര. മണിക്കൂറിൽ 2,230 കിലോമീറ്റർ വരെ വേഗതയുള്ള മിഗ് 21ന് 57,400 അടി വരെ ഉയരത്തിൽ പറക്കാനാകും.
1985ൽ സോവിയറ്റ് യൂണിയൻ മിഗ് 21ന്റെ നിർമ്മാണം അവസാനിപ്പിച്ചിരുന്നു. ഇതോടെ 1990കൾ മുതൽ തന്നെ മിഗ് 21നെ പിൻവലിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്നതിനാൽ നീണ്ടു. ഇതിനിടെ പരിശീലന പറക്കലിലടക്കം മിഗ് 21 തകർന്നുവീഴാൻ തുടങ്ങിയത് തിരിച്ചടിയായി.
60 വർഷത്തിനിടെ 400ലേറെ അപകടങ്ങളാണുണ്ടായത്. 200ലേറെ പൈലറ്റുമാരുടെ മരണത്തിനും കാരണമായി. ഇന്ത്യൻ വ്യോമസേനയുടെ ശേഷിക്കുന്ന 54 മിഗ് 21 ബൈസണുകൾ 2025ഓടെ പൂർണമായും പിൻവലിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |