
തിരുവനന്തപുരം: തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദമായ ജൂലായ്-സെപ്തംബറിൽ 275 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻ വർഷത്തെ സമാനപാദത്തിലെ 223 കോടി രൂപയേക്കാൾ 23.2% ശതമാനവും ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിലെ 202 കോടി രൂപയേക്കാൾ 36 ശതമാനവും കൂടുതലാണിത്. ബാങ്കിന്റെ പുതിയ സി.ഇ.ഒ.ആയി കാരൂർ വൈശ്യബാങ്കിന്റേയും സിറ്റിബാങ്കിന്റേയും ഒക്കെ മാനേജിംഗ് ഡയറക്ടറായിരുന്ന പി.ആർ.ശേഷാദ്രി ചുമതലയേറ്റു.
ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവിൽ 1,72,032 കോടി രൂപയായി. പ്രവർത്തനലാഭം വാർഷികാടിസ്ഥാനത്തിൽ 426 കോടി രൂപയിൽ നിന്ന് 8.2 ശതമാനം ഉയർന്ന് 460കോടിയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി 2022 സമാനപാദത്തിലെ 5.67 ശതമാനത്തിൽ നിന്ന് 4.96 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 2.51 ശതമാനത്തിൽ നിന്ന് 1.70 ശതമാനത്തിലേക്കും കുറയ്ക്കാൻ ബാങ്കിന് സാധിച്ചു. കഴിഞ്ഞ ഏപ്രിൽ -ജൂണിൽ ജി.എൻ.പി.എ 5.13 ശതമാനവും എൻ.എൻ.പി.എ 1.85 ശതമാനവുമായിരുന്നു.
ബാങ്കിന്റെ മൊത്തം വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 10.3 ശതമാനം ഉയർന്ന് 74,947 കോടി രൂപയായി. കോർപ്പറേറ്റ് വായ്പകൾ 33.2 ശതമാനം, വ്യക്തിഗത വായ്പകൾ 48.1 ശതമാനം, സ്വർണ വായ്പകൾ 16.2 ശതമാനം എന്നിങ്ങനെ ഉയർന്നു. 3.32 ലക്ഷത്തിലധികം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളും ബാങ്കിനുണ്ട്. ബാങ്കിന്റെ റീട്ടെയിൽ നിക്ഷേപങ്ങൾ 7.3 ശതമാനം വർദ്ധിച്ച് 93,448 കോടി രൂപയായി. എൻ.ആർ.ഐ നിക്ഷേപം 4.7 ശതമാനവും കാസ നിക്ഷേപങ്ങൾ 1.8 ശതമാനവും വർദ്ധിച്ചു.
ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങൾ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് പുതുതായി ചുമതലയേറ്റ എംഡിയും സി.ഇ.ഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു. ചെയർമാൻ സലിം ഗംഗാധരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |