മുംബയ്: ഏകദിന ക്രിക്കറ്റിൽ അത്യപൂർവമായ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വാങ്കഡെയിൽ കിംഗ് കൊഹ്‌ലി ഇന്ന്. ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഇന്ന് ന്യൂസിലാൻഡിനെതിരെ തകർപ്പൻ ഫോമിൽ കളിച്ച കൊഹ്‌ലി തന്റെ കരിയറിലെ 50ാം സെഞ്ച്വറിയാണ് നേടിയത്. സാക്ഷാൽ സച്ചിൻ ടെൻഡുൾക്കറുടെ 49 സെഞ്ച്വറി എന്ന റെക്കോഡ് ആണ് വിരാട് മറികടന്നത്. അതും മാസ്റ്റർ ബ്ളാസ്‌റ്ററുടെ സാന്നിദ്ധ്യത്തിൽ തന്നെ.
ഇപ്പോഴിതാ കൊഹ്‌ലിയുടെ ഈ അപൂർവനേട്ടത്തെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന ഒരു അനുഭവക്കുറിപ്പ് എഴുതിയിരിക്കുകയാണ് സാക്ഷാൽ സച്ചിൻ ടെൻഡുൾക്കർ. ഇന്ത്യൻ ഡ്രസിംഗ് റൂമിൽ ആദ്യമായി കൊഹ്‌ലിയെ കണ്ടതിനെക്കുറിച്ചും അന്ന് കണ്ട കുട്ടി വളർന്ന് വിരാട് ആയി മാറിയതും കൊഹ്‌ലിയുടെ ബാറ്റിംഗ് തന്റെ ഹൃദയത്തെ സ്‌പർശിച്ചതായും സച്ചിൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒപ്പം ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോഡ് ഭേദിച്ചതിൽ തനിക്ക് സന്തോഷമുള്ളതായും സച്ചിൻ പറയുന്നു.
സച്ചിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:
ആദ്യമായി ഇന്ത്യൻ ഡ്രസിംഗ് റൂമിൽ വച്ച് കണ്ടപ്പോൾ എന്റെ കാലിൽ തൊടാൻ സഹതാരങ്ങൾ നിന്നെ കളിയാക്കി. അന്ന് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. പിന്നീട് നിങ്ങളുടെ കളിയിലെ കഴിവും അഭിനിവേശവും എന്റെ ഹൃദയത്തിൽ സ്‌പർശിച്ചു. ആ കുട്ടി ഒരു 'വിരാട്' കളിക്കാരനായതിൽ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോഡ് തകർത്തതിൽ കൂടുതൽ സന്തോഷം. അതും ലോകകപ്പ് സെമിയിൽ എന്റെ ഹോം ഗ്രൗണ്ടിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |