SignIn
Kerala Kaumudi Online
Thursday, 29 August 2024 3.15 PM IST

ഡി.എയ്ക്ക് സാമ്പത്തിക പ്രതിസന്ധി വിഷയമല്ലെന്ന് ട്രൈബ്യൂണൽ,​ ജീവനക്കാർക്ക് ആശ്വാസം, സർക്കാരിന് കുരുക്ക്

secretariate

കുടിശിക എന്നു നൽകുമെന്ന് 11നകം അറിയിക്കണം

അഞ്ചര ലക്ഷത്തോളം ജീവനക്കാർക്ക് ഗുണമാകും

കൊച്ചി/തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു നൽകാനാകുമെന്ന് ഡിസംബർ 11നകം അറിയിക്കണമെന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവിട്ടത് സംസ്ഥാന സർക്കാരിന് ഊരാക്കുടുക്കായി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയോ നിയന്ത്രണങ്ങളോ ഇതിന് ബാധകമല്ലെന്നും ട്രൈബ്യൂണൽ ഇന്നലെ വ്യക്തമാക്കി.

2021 ജനുവരി മുതലുള്ള ആറു ഗഡു ക്ഷാമബത്ത കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് കെ.എ.ടി ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിന്റെ ഇടക്കാല ഉത്തരവ്. അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണിത്.

കുടിശ്ശിക എന്നു നൽകുമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചില്ലെങ്കിൽ ട്രൈബ്യൂണൽ സ്വന്തം നിലയ്ക്ക് തീയതി നിശ്ചയിക്കും. ഹർജി ഡിസംബർ 11നു വീണ്ടും പരിഗണിക്കും. 2021 ജനുവരി, ജൂലായ്, 2022 ജനുവരി, ജൂലായ്, 2023 ജനുവരി, ജൂലായ് എന്നിങ്ങനെയാണ് ഡി.എ നൽകാനുള്ളത്. ഈയാവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയാൽ തത്കാലം പണം നൽകാനാവില്ലെന്നായിരുന്നു മറുപടി. ജീവനക്കാരുടെ ശമ്പളവും ക്ഷാമബത്തയും ഇത്തരം കാരണങ്ങളാൽ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ അഡ്വ. അനൂപ് വി. നായർ മുഖേന കെ.എ.ടിയെ സമീപിച്ചത്.

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശിക തീർത്ത് കൊടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടാൽ സർക്കാർ കുടുങ്ങും. ശമ്പള പരിഷ്കരണ കുടിശികയും നൽകിയിട്ടില്ല.

ഡി.എയിലെ കളിയും കാര്യവും

ജീവിതച്ചെലവിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ നൽകുന്നതാണ് ക്ഷാമബത്ത. അടിസ്ഥാനശമ്പളത്തിന്റെ നിശ്ചിത ശതമാനമാണിത്. 2019 വരെയുണ്ടായിരുന്ന 28% ഡി.എ ശമ്പളത്തിൽ ലയിപ്പിച്ചിരുന്നു.2020ജനുവരി ഒന്നിന് 4% ഡി.എ.അനുവദിച്ചു. ജൂലായിൽ 3% കൂടി നൽകി.2021ൽ ശമ്പളപരിഷ്കരണം പ്രാബല്യത്തിലായപ്പോൾ 7% ഡി.എ വീതമാണ് കിട്ടിയത്. നാളിതുവരെ അതുമാത്രമാണ് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കിട്ടിപ്പോരുന്നത്. അതിനുശേഷം ആറു തവണയായി 18% ഡി.എ കൂട്ടി.പക്ഷേ, അനുവദിച്ചില്ല.അതെല്ലാം നൽകിയിരുന്നെങ്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 25% ഡി.എ ശമ്പളത്തിനൊപ്പം കിട്ടുമായിരുന്നു.

നിലവിലെ പ്രതിമാസ

ഡി.എ നഷ്ടം

23,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഓഫീസ് അറ്റൻഡന്റ് - 4,140 രൂപ

26,500 രൂപ ശമ്പളമുള്ള എൽ.ഡി ക്ളാർക്ക് - 4,770 രൂപ

39,300 ശമ്പളമുള്ള ഹെഡ് ക്ളാർക്ക് - 7,074 രൂപ

56,500 ശമ്പളമുള്ള സീനിയർ സൂപ്രണ്ട് - 10,170 രൂപ

(ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലുള്ള വ്യത്യാസം വരുന്നതോടെ ഇതിലും മാറ്റമുണ്ടാകും)

അടിസ്ഥാന ശമ്പളത്തിന്റെ 18% വച്ച് കണക്കാക്കിയാൽ 5,45,000 സർക്കാർ ജീവനക്കാർക്കായി നൽകേണ്ടി വരുന്നത് - 30,000 കോടിയോളം രൂപ

'ധൂർത്തും ആഘോഷങ്ങളും നടത്തുന്ന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞു ഡി.എ കുടിശ്ശിക നൽകാതെ ഒഴിഞ്ഞുമാറുമെന്നു മുൻകൂട്ടി കണ്ടുള്ള ഇടക്കാല ഉത്തരവാണിത്.'

- എ.എം. ജാഫർഖാൻ , എൻ.ജി.ഒ അസോസിയേഷൻ ജനറൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DA BALANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.