ചെന്നൈ:സുപ്രീംകോടതി വാളെടുത്തതോടെ വഴങ്ങിയ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, ഏറെക്കാലമായി അടയിരുന്ന പത്ത് ബില്ലുകൾ സംസ്ഥാന നിയമസഭ വീണ്ടും പരിഗണിക്കാനായി തിരിച്ചയച്ചു. ഗവർണർ ബില്ലുകളിൽ അനിശ്ചിതമായി അടയിരിക്കുന്നതിനെതിരായ തമിഴ്നാട് സർക്കാരിന്റെ ഹർജിയിൽ കഴിഞ്ഞയാഴ്ച സുപ്രീംകോടതി കുടഞ്ഞതിന് പിന്നാലെയാണിത്.
ഈ ബില്ലുകൾ ഒരു മാറ്റവും ഇല്ലാതെ വീണ്ടും പാസാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ഇതിനായി സ്പീക്കർ എം. അപ്പാവു 18ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു. നിയമസഭ വീണ്ടും പാസാക്കി അയയ്‌ക്കുന്നതോടെ ബില്ലുകളിൽ ഒപ്പിടാൻ ഭരണഘടനാപരമായി ഗവർണർ ബാദ്ധ്യസ്ഥനാണ്.
ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ നൽകിയ പരാതി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് ഗവർണർ ഭരണഘടനയ്ക്കും സുപ്രീംകോടതിക്കും വഴങ്ങി ബില്ലുകൾ തിരിച്ചയച്ചിരിക്കുന്നത്.
2020 - 2023 കാലയളവിൽ തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളാണ് തിരിച്ചയച്ചത്. ഇവ ഉൾപ്പെടെ സുപ്രധാനമായ പന്ത്രണ്ട് ബില്ലുകളും മറ്റ് ഫയലുകളുമാണ് ഗവർണർ ആർ.എൻ. രവി പിടിച്ചുവച്ചത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഡി.എം.കെ സർക്കാരുമായി ഉടക്കി നിൽക്കുന്ന ഗവർണർ മൂന്നാം തവണയാണ് ബില്ലുകൾ നിയമസഭയ്‌ക്ക് തിരിച്ചയയ്‌ക്കുന്നത്. 2022 ഫെബ്രുവരിയിൽ നീറ്റ് പരീക്ഷ ഒഴിവാക്കാനുള്ള ബില്ലും 2023 മാർച്ചിൽ ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്ന ബില്ലും തിരിച്ചയച്ചിരുന്നു. രണ്ട് ബില്ലുകളും നിയമസഭ വീണ്ടും പാസാക്കി അയച്ചു. നീറ്റ് ബിൽ രാഷ്‌ട്രപതിക്ക് വിട്ട ഗവർണർ, ചൂതാട്ട നിരോധന ബില്ലിൽ ഒപ്പിട്ടിരുന്നു.
ഗവർണർ ഭരണ പ്രതിസന്ധി
സൃഷ്ടിക്കുന്നെന്ന് വിമർശനം
ഗവർണറുടെ നടപടി സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ചിന്റെ വിമർശനം
ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം എത്രയുംവേഗം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഓർമ്മിപ്പിക്കുകയും ചെയ്‌തു
കേസ് 20ന് പരിഗണിക്കുമ്പോൾ അറ്റോർണി ജനറലോ സോളിസിറ്റർ ജനറലോ ഹാജരായി വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിന് നോട്ടീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |