കാസർകോട് : നാളെ ആരംഭിക്കുന്ന നവകേരള സദസിനുള്ള യാത്രയ്ക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തിലേക്ക് പുറപ്പെട്ടു. ബംഗളുരുവിലെ ബസ് ബോഡി നിർമ്മാണ കമ്പനിയുടെ ഓഫീസിൽ നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നവകേരള സദസിന്റെ ഉദ്ഘാടനം നടക്കുന്ന കാസർകോട്ടേക്കാണ് ബസ് ആദ്യം എത്തിക്കുക. ബസ് പുലർച്ചെ എത്തുമെന്നാണ് സൂചന.
മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേക സീറ്റുകളും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവറുടെ അടുത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രത്യേക ഏരിയ തുടങ്ങിയവ ബസിൽ ഉണ്ടെന്നാണ് വിവരം. അതേസമയം മുഖ്യമന്ത്രിക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കിയതായും വിവരമുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് മാറ്റിയതെന്നാണ് സൂചന. ബസ് വാങ്ങുന്നതിനുള്ള ഒരു കോടി അഞ്ചു ലക്ഷം രൂപ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചിരുന്നു. യാത്രയ്ക്ക് ശേഷം ബസ് കെ.എസ്.ആർ.ടി.സിക്ക് കൈമാറാനാണ് പദ്ധതി.
ബംഗളുരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബോഡി നിർമ്മിച്ചത്. കറുപ്പ് നിറത്തിൽ ഗോൾഡൻ വരകളോടു കൂടിയ ഡിസൈനാണ് ബസിന്. ബസിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള സ്റ്റിക്കറുകളാണ് ബസിന് പുറത്ത് ഒട്ടിച്ചിരിക്കുന്നത്. തെയ്യം, വടക്കുംനാഥ ക്ഷേത്രം, ബേക്കൽ കോട്ട, ആലപ്പുഴ ഹൌസ് ബോട്ട് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. ബെൻസിന്റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 25 പേർക്ക് ബസിൽ യാത്ര ചെയ്യാനാകും.
അതേസമയം പിണറായി സർക്കാരിന്റെ ധൂർത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആഡംബര ബസെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് വാഹനങ്ങഭൾ ഒഴിവാക്കി ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |