ന്യൂഡൽഹി: വധശിക്ഷയിൽ നിന്ന് നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ബ്ളഡ് മണി നൽകിയുള്ള മോചനമാണെന്ന് അഭിഭാഷകൻ. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയിരുന്നു. യെമനിൽ നിലവിലുള്ള ശരിഅത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നേരിട്ടുള്ള ചർച്ച മാത്രമാണ് ഇനി മുന്നിലുള്ളതെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി.
ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരാണ് അപ്പീൽ തള്ളിയ വിവരം അറിയിച്ചത്. ഇക്കഴിഞ്ഞ പതിമൂന്നിനായിരുന്നു അപ്പീൽ തള്ളിയത്. നിമിഷപ്രിയയുടെ ശിക്ഷയിൽ ഇനി ഇളവുനൽകാൻ കഴിയുക യെമൻ പ്രസിഡന്റിന് മാത്രമാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2016 മുതൽ യെമനിലേയ്ക്ക് യാത്ര ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അതിനാൽതന്നെ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഇന്ത്യൻ പൗരൻമാർക്ക് യെമനിലേയ്ക്ക് പോകാനാവില്ല. ഇക്കാരണത്താൽ ബ്ളഡ് മണിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യെമനിലേയ്ക്ക് പോകാനാവുന്നില്ലെന്നും നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ഫോറത്തിൽ അംഗമായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു.
കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും ഫോറം അഭ്യർത്ഥിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. പണം നൽകാൻ തങ്ങൾ തയ്യാറാണ്. എന്നാൽ യെമനിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചർച്ചകൾക്ക് സർക്കാരാണ് ഉചിതമായ അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ളഡ് മണി എത്രയാണെന്ന് തീരുമാനിക്കുന്നത് കൊല്ലപ്പെട്ടയാളുടെ കുടുംബമാണ്. എന്നാൽ ഇതിനായി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേയ്ക്ക് പോകേണ്ടതുണ്ട്. കൊച്ചിയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുന്ന നിമിഷപ്രിയയുടെ അമ്മ കേസ് നടത്തിപ്പിനായി സ്വന്തം സ്ഥലം മുഴുവനും വിറ്റുവെന്നും അഭിഭാഷകൻ പറഞ്ഞു.
മകളുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി കോടതി പരിഗണിക്കുമ്പോഴായിരുന്നു അപ്പീൽ തള്ളിയ വിവരം കേന്ദ്രം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മ നൽകുന്ന അപേക്ഷയിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.
സ്വന്തം ഉത്തരവാദിത്തത്തിൽ നിമിഷപ്രിയയുടെ അമ്മ യെമനിൽ പോകുന്നതിന് എതിർപ്പില്ലെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കാേടതിയെ അറിയിച്ചിട്ടുണ്ട്. ആരൊക്കെ യെമനിലേക്ക് കൂടെപോകണം എന്നതിന്റെ വിശദാംശങ്ങൾ രണ്ടുദിവസത്തിനകം കേന്ദ്രത്തെ അറിയിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
2017ൽ യെമൻ പൗരനായ തലാൽ അബ്ദോ മഹ്ദിയെ പാസ്‌പോർട്ട് തിരികെ ലഭിക്കാനുള്ള ശ്രമത്തിനിടെ ഉറക്കഗുളിക കുത്തിവച്ച് കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ഇപ്പോൾ സനായിലെ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |