ലക്നൗ: ഹലാൽ മുദ്രണമുള്ള ആഹാര പദാർത്ഥങ്ങളുടെ ഉത്പാദനവും സംഭരണവും വിൽപനയും വിലക്കി ഉത്തർപ്രദേശ് സർക്കാർ. ഇത്തരം ഭക്ഷ്യവസ്‌തുക്കളുടെ ഉത്പാദനവും വിൽപനയുമടക്കം അടിയന്തരമായി നിരോധിക്കുകയാണെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. എന്നാൽ കയറ്റുമതിയ്‌ക്കായി തയ്യാറാക്കിയ ഹലാൽ വിഭവങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയെന്നും കമ്മീഷണർ പറഞ്ഞു.
ഭക്ഷണസാധനങ്ങളുടെ നിലവാരം നിശ്ചയിക്കാനുള്ള അധികാരം അതാത് അധികൃതർക്ക് മാത്രമാണ് ഉള്ളതെന്നിരിക്കെ ഹലാൽ വിഭവങ്ങൾ എന്ന മുദ്രണത്തോടെ വിൽക്കുന്നത് സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യവസ്‌തുക്കളുടെ നിലവാരത്തിൽ ആശങ്ക ഉണർത്തുന്നതാണെന്നും സർക്കാർ കരുതുന്നു.
നേരത്തെ ഒരു കമ്പനിയ്‌ക്കും മറ്റ് ചില സംഘടനകൾക്കുമെതിരെ ജനങ്ങളുടെ മതവികാരത്തെ ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു. തെറ്റായ ഹലാൽ സർട്ടിഫിക്കറ്റ് ഒട്ടിച്ച് ആഹാരപദാർത്ഥങ്ങൾ വിൽപന നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഹലാൽ ഇന്ത്യ പ്രൈവറ്റി ലിമിറ്റഡ്, ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് മുംബയ് എന്നിവയടക്കം കമ്പനികൾക്കെതിരെയായിരുന്നു കേസ്. എന്നാൽ പൊലീസ് പറയുന്ന കാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്‌റ്റ് അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |