റിയാദ്: രാജ്യത്ത് രണ്ട് പുതിയ വാതക പാടങ്ങൾ (ഗ്യാസ് ഫീൽഡ്) കണ്ടെത്തിയതായി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യയിലും എംപ്റ്റി ക്വാർട്ടറിലും വാതക പാടങ്ങൾ കണ്ടെത്തിയതായി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
സൗദി അറേബ്യൻ ഓയിൽ കോർപ്പറേഷൻ (സൗദി അരാംകോ) അൽ-ഹിറാൻ-1 കിണറിലെ ഹനീഫ റിസർവോയറിൽ (ജലസംഭരണി) ആദ്യ വാതക പാടം കണ്ടെത്തിയെന്ന് ഊർജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിസർവോയറിൽ നിന്ന് പ്രതിദിനം 30 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് ഫീറ്റ് (എസ്‌സിഎഫ്) എന്ന തോതിൽ വാതകവും 1,600 ബാരൽ കണ്ടൻസേറ്റും ഒഴുകിയതിനെ തുടർന്നാണ് പാടം കണ്ടെത്തിയത്.
ഇതേ പാടത്തിലെ തന്നെ അറബ്-സി റിസർവോയറിൽ നിന്ന് പ്രതിദിനം 3.1 ദശലക്ഷം എസ്സിഎഫ് എന്ന നിരക്കിൽ വാതകം ഒഴുകുന്നതായും കണ്ടെത്തി. പ്രതിദിനം 0.85 ദശലക്ഷം എസ്‌എഫ്‌എഫ് പ്രകൃതിവാതകം ഒഴുകുന്ന അൽ-മഹാകെക്-2 കിണറിലാണ് രണ്ടാമത്തെ വാതക പാടം കണ്ടെത്തിയത്.
പുതിയതായി കണ്ടെത്തിയ ഗ്യാസ് ഫീൽഡുകളിൽ നിന്ന് പ്രതിദിനം 46 ദശലക്ഷം എസ്സിഎഫ് എന്ന തോതിൽ വാതകം ഒഴുകുന്ന അസെക്ര ഫീൽഡിലെ ജല്ല റിസർവോയർ ഉൾപ്പെടെ അഞ്ച് റിസർവോയറുകളിൽ നിന്ന് പ്രകൃതി വാതകം കണ്ടെത്തിയിരിക്കുകയാണ്.
ഷാഡൗൺ പാടത്ത് സ്ഥിതി ചെയ്യുന്ന ഉനൈസ-എ റിസർവോയറിൽ പ്രതിദിനം 15.5 ദശലക്ഷം എസ്‌സിഎഫ് പ്രകൃതിവാതക പ്രവാഹം ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ദഹ്‌റാനിലെ ഉനൈസ ബി/സി റിസർവോയറിലെ മസാലിജ് പാടത്ത് പ്രതിദിനം ദശലക്ഷം എസ്സിഎഫ് എന്ന തോതിൽ വാതകം ഒഴുകുന്നുണ്ട്.
അൽ-സാറ ഫീൽഡിലും അൽ-വാദിഹി ഫീൽഡിലും പ്രകൃതി വാതകം പ്രതിദിനം യഥാക്രമം 11.7 ദശലക്ഷം, 5.1 ദശലക്ഷം എസ്സിഎഫ് എന്ന നിരക്കിൽ ഒഴുകുന്ന റിസർവോയർ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
ഗ്യാസ് ഉൽപ്പാദനം 2021ലെ നിരക്കിൽ നിന്ന് 50 ശതമാനത്തിലധികം വർദ്ധിപ്പിക്കാനുള്ള അരാംകോയുടെ പദ്ധതി നടപ്പിലാക്കാൻ പുതിയ വാതക പാടങ്ങൾ കണ്ടെത്തിയത് സഹായിക്കുമെന്നാണ് സൗദി ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. 2030ഓടെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള വാതകം പൂർണമായി കണ്ടെത്താനാകുമെന്നും ഊർജ മന്ത്രാലയം പ്രതീക്ഷിക്കുന്നു.
സൗദിയിൽ പുതിയ രണ്ട് ഗ്യാസ് ഫീൽഡുകൾ കണ്ടെത്തിയത് മറ്റൊരു തരത്തിൽ പ്രവാസികൾക്കും ഗുണകരമാണ്. നിരവധി ജോലി സാദ്ധ്യതകൾ ഈ പാടങ്ങളിൽ പ്രതീക്ഷിക്കാം. വരും കാലങ്ങളിൽ പുതിയ പാടങ്ങളിലേയ്ക്ക് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും സാദ്ധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |