തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം അതേപടി നടപ്പാക്കാൻ കേരളം വിസമ്മതിച്ചതോടെ, ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കിട്ടേണ്ട 700 കോടിയുടെ കേന്ദ്ര സഹായം അവതാളത്തിലായി.
പി.എം - ഉഷ (പ്രധാനമന്ത്രി ഉച്ചതാർ സർവ ശിക്ഷാ അഭിയാൻ) പ്രകാരം സഹായത്തിന് ധാരണാപത്രം ഒപ്പിടാൻ കേന്ദ്രം മുന്നോട്ടുവച്ച പ്രധാന വ്യവസ്ഥ, ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പാക്കണമെന്നാണ്. ഇത് അംഗീകരിക്കാതെ സംസ്ഥാനം ധാരണാപത്രം ഒപ്പിട്ട് അയച്ചെങ്കിലും അംഗീകരിച്ചിട്ടില്ല. ഫണ്ടിംഗിനായി പദ്ധതികൾ അപ്‌ലോഡ് ചെയ്യാനുള്ള പോർട്ടൽ കേരളത്തിന് തുറന്നുനൽകിയിട്ടുമില്ല.
സർവകലാശാലകൾ, സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളേജുകൾ എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനും ഗവേഷണത്തിനുമാണ് സഹായം. രണ്ടുഘട്ടങ്ങളായി 565 കോടി നേരത്തേ അനുവദിച്ചതിൽ 81കോടി ഇനിയും കിട്ടാനുണ്ട്. പദ്ധതിയിൽ
60 ശതമാനം കേന്ദ്രത്തിന്റെയും 4 0ശതമാനം സംസ്ഥാനത്തിന്റെയും വിഹിതമാണ്. അടുത്ത ഘട്ടത്തിൽ 700 കോടിയെങ്കിലും കിട്ടേണ്ടതുമാണ്. കേരള സർവകലാശാല 100 കോടിയുടെ വികസനപദ്ധതികളാണ് കേന്ദ്ര സഹായത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
നാലുവർഷ ബിരുദമടക്കം ദേശീയ വിദ്യാഭ്യാസനയത്തിലെ ഏതാനും നിർദ്ദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കി. എന്നാൽ നാലുവർഷ ബിരുദത്തിൽ ഒന്നാംവർഷം പൂർത്തിയാക്കുമ്പോൾ ഡിപ്ലോമ നൽകി എക്സിറ്റ് അനുവദിക്കണം, ക്രെഡിറ്റ് ട്രാൻസ്ഫർ മികച്ച ഗ്രേഡുള്ള സ്ഥാപനങ്ങളിലേക്ക് മാത്രമാക്കണം തുടങ്ങിയ വ്യവസ്ഥകൾ കേരളം അംഗീകരിക്കുന്നില്ല.
വികസന പദ്ധതികളെ
ബാധിക്കും
കേന്ദ്ര ഫണ്ടുപയോഗിച്ചാണ് വാഴ്സിറ്റികളിലും കോളേജുകളിലും അടിസ്ഥാന സൗകര്യമൊരുക്കുന്നത്
അദ്ധ്യാപകരുടെ പരിശീലനം, ഗുണനിലവാരം ഉയർത്തൽ, ഗവേഷണം എന്നിവയ്ക്കുള്ള വിഹിതം മുടങ്ങും
161സ്ഥാപനങ്ങളിലാണ് കേന്ദ്ര സഹായത്തോടെ ക്ലാസ്‌മുറി, ലൈബ്രറി, ലാബ് എന്നിവ നിർമ്മിക്കുന്നത്
എതിർക്കാൻ കാരണം
1)നാലു വർഷബിരുദത്തിൽ ആദ്യവർഷം മുതൽ എക്സിറ്റ് അനുവദിച്ചാൽ വിദ്യാർത്ഥികൾ കൊഴിയും, കോഴ്സ് നടത്താനാവില്ല
2)ക്രെഡിറ്റ് ട്രാൻസ്ഫറിന് നിയന്ത്രണമേർപ്പെടുത്തിയാൽ സംസ്ഥാനത്തെ വാഴ്സിറ്റികളിലേക്കു പോലും ട്രാൻസ്ഫർ അസാദ്ധ്യമാവും
3)എല്ലാ കോളേജുകളിലേക്കും ക്രെഡിറ്റ് ട്രാൻസ്ഫർ പറ്റിയില്ലെങ്കിൽ അത് ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന് എതിരാവും
100കോടി
രൂപയാണ് വാഴ്സിറ്റികൾക്കുള്ള വിഹിതം. നേരത്തേ 20- 50കോടിയായിരുന്നു. കോളേജുകൾക്ക് രണ്ടുകോടി നൽകിയിരുന്നത് 5 കോടിയാക്കി
ദേശീയ വിദ്യാഭ്യാസ നയത്തിലെ അപകടകമായ വ്യവസ്ഥകൾ ഒഴിവാക്കിയുള്ള ധാരണാപത്രം കേന്ദ്രം അംഗീകരിച്ചിട്ടില്ല. ചർച്ച തുടരുകയാണ്
-മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |