കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി. ബസിന്റെ ചില്ലുകൾ മാറ്റുകയും എ സി റിപ്പയർ ചെയ്യുകയും ചെയ്തു. കാഴ്ച കൂടുതൽ വ്യക്തമുള്ളതാക്കുന്നതിനാണ് ബസിന്റെ ചില്ലുകൾ മാറ്റിയതെന്നാണ് സൂചന.
ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോട് നടക്കാവുള്ള വർക്ക് ഷോപ്പിൽ എത്തിച്ചായിരുന്നു ചില്ലുകൾ മാറ്റിയത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു ബസ് സർവീസിനായി വർക്ക് ഷോപ്പിലെത്തിച്ചത്. റിപ്പയറിംഗിന് ആവശ്യമായ സാധനങ്ങൾ മുൻകൂറായി കടയിലെത്തിച്ചിരുന്നു. ബസ് നിർമിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും കോഴിക്കോട് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം നവകേരള ബസ് ചെളിയിൽ താഴ്ന്നിരുന്നു. വയനാട് മാനന്തവാടിയിൽ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയർത്തിയത്. വയനാട്ടിലെ അവസാനത്തെ പ്രോഗ്രാം ആയിരുന്നു മാനന്തവാടിയിലേത്. ചെളിയിൽ താഴ്ന്ന ബസിന്റെ ടയർ, കയർ ഉപയോഗിച്ചാണ് പൊലീസും സുരക്ഷാ അംഗങ്ങളും സുരക്ഷിതമായി മുകളിലേയ്ക്ക് കയറ്റിയത്. ബസിന്റെ പിൻചക്രങ്ങൾ ചെളിയിൽ താഴുകയായിരുന്നു.
നാളെവരെയാണ് കോഴിക്കോട് നവകേരള സദസ് നടക്കുന്നത്. ഇന്നത്തെ കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസിന് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലിലെ പ്രഭാതയോഗത്തോടെയാണ് തുടക്കമാകുന്നത്. കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും പ്രഭാതയോഗത്തിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും.
കൊയിലാണ്ടി മണ്ഡലതല പരിപാടികൾ സ്‌പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുക. ബാലുശ്ശേരി മണ്ഡലത്തിലേത് ഗവ. വൊക്കേഷണൽ ഹയർസക്കൻഡറി സ്‌കൂളിലും എലത്തൂർ മണ്ഡലത്തിലേത് നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ പരിപാടികൾ ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ ഒരുമിച്ചാണ് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |