തിരുവനന്തപുരം: മനുഷ്യരെ ബഹിരാകാശത്ത് കൊണ്ടുപോകുന്നതിനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതി വൈകാതെ യാഥാർത്ഥ്യമാകുമെന്ന് ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇതിനുള്ള അവസാനഘട്ട ആളില്ലാപരീക്ഷണം അടുത്തവർഷം ഏപ്രിലോടെ നടത്തുമെന്നും സോമനാഥ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജിഎക്‌സ് എന്നു പേരിട്ടിരിക്കുന്ന ആളില്ല പരീക്ഷണ ദൗത്യത്തിൽ വ്യോമിത്ര റോബോട്ടിനെ ഉൾപ്പെടുത്തും.
ജിഎക്‌സ് മിഷൻ റോക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയായി. ഡിസംബറിനു മുൻപായി ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. ക്രൂ മോഡ്യൂൾ അസംബ്ലി പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആദിത്യ എൽ-1 മിഷൻ അവസാന ഘട്ടത്തിലാണ്. ജനുവരി ഏഴിന് പേടകം എൽ-വൺ പോയിന്റിൽ എത്തിച്ചേരും.
എസ്.എസ്.എൽ.വി ടെക്നോളജി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്ന പി.എസ്.എൽ.വി എൻ-1 ന്റെ ലോഞ്ചിംഗ് അടുത്തവർഷം ഒക്ടോബറോടെ നടക്കും. തമിഴ്നാട്ടിലെ എസ്.എസ്.എൽ.വി ലോഞ്ച് പാഡ് നിർമ്മിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്. ലോഞ്ച് പാഡിന്റെ ഡിസൈൻ ഉൾപ്പെടെ പൂർത്തിയായി അടുത്ത മാസം അവസാനത്തോടെ ടെൻഡർ നൽകും.
ബഹിരാകാശരംഗത്തെ സ്വകാര്യ പങ്കാളിത്തം തൊഴിലവസരങ്ങളും ബിസിനസ് സാദ്ധ്യതകളും വർദ്ധിപ്പിക്കും. ഇന്ത്യയിൽ അഞ്ചു കമ്പനികൾ നിലവിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള പ്രാപ്തി നേടിയിട്ടുണ്ട്. ഭാവിയിൽ ലോകത്തിനു വേണ്ടി ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ഈ മേഖലയിലെ സ്വകാര്യ പങ്കാളിത്തം സഹായകമാകും. അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ബഹിരാകാശ മേഖല വളരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |