കണ്ണൂർ: ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കർഷകനെ വീടിനുളളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ കൊളക്കാട് സ്വദേശിയായ ക്ഷീര കർഷകൻ എം ആർ അൽബർട്ട് (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആൽബർട്ടിന്റെ ഭാര്യ വത്സല പളളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആൽബർട്ടിന് കേരള ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നവംബർ 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആൽബർട്ട് സജീവ പൊതു പ്രവർത്തകനായിരുന്നു.
ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി ആൽബർട്ട് വായ്പ എടുത്തിരുന്നു. ഇതിന്‍റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരിൽ കേരള ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്. പലയിടത്തുനിന്നും പണം ലഭിക്കാൻ കർഷകൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും ഇതേ തുടർന്ന് ആൽബർട്ട് മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മക്കൾ: ആശ,അമ്പിളി, സിസ്റ്റർ അനിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |