മുംബയ്: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മുന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് തിരികെയെത്തിച്ച് മുംബയ് ഇന്ത്യന്‍സ്. 2015 മുതല്‍ 2021 വരെ മുംബയുടെ ഭാഗമായിരുന്ന ഹാര്‍ദിക് 2022ല്‍ മുംബയ് റിലീസ് ചെയ്തതോടെ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോകുകയായിരുന്നു.
രണ്ട് സീസണില്‍ ഗുജറാത്തിനെ നയിച്ച ഹാര്‍ദിക് ഒരു തവണ ടീമിനെ കിരീടനേട്ടത്തിലേക്കും എത്തിച്ചു. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ചെന്നൈയോട് തോറ്റിരുന്നു.
കഴിഞ്ഞ ദിവസം ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോള്‍ ഹാര്‍ദിക്കിനെയും ഗുജറാത്ത് ഉള്‍പ്പെടുത്തിയതോടെ താരം മുംബയിലേക്ക് മടങ്ങുമെന്ന തരത്തില്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചതാണ്.
എന്നാല്‍ ഇതിന് പിന്നാലെ 15കോടി രൂപ മുടക്കി ട്രേഡ് വിന്‍ഡോയിലൂടെ താരത്തെ മുംബയ് സ്വന്തമാക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതിന് പിന്നാലെ പുതിയ നായകനായി ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ ഗുജറാത്ത് നിയമിക്കുകയും ചെയ്തു.
ഹാര്‍ദിക്കിനെ ടീമിലെത്തിക്കാന്‍ ആവശ്യമുള്ള പണം പഴ്‌സില്‍ ബാക്കിയില്ലെന്നതായിരുന്നു മുംബയ് നേരിട്ട വെല്ലുവിളി. ഇത് മറികടക്കാന്‍ കഴിഞ്ഞ തവണത്തെ ലേലത്തില്‍ 17.50 കോടി മുടക്കി സ്വന്തമാക്കിയ ഓസീസ് യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബയ് ആര്‍സിബിക്ക് കൈമാറുകയായിരുന്നു.
മറ്റൊരു സൂപ്പര്‍ താരവും ഫാസ്റ്റ് ബൗളറുമായ ജോഫ്ര ആര്‍ച്ചറേയും ഒപ്പം ക്രിസ് ജോര്‍ദാനെയും മുംബയ് റിലീസ് ചെയ്തു. അതേസമയം മലയാളി താരം വിഷ്ണു വിനോദിനെ നിലനിര്‍ത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |