തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളമടക്കം നൽകാൻ സർക്കാർ അടുത്ത മാർച്ചുവരെയുള്ള വായ്പയിൽ 1500 കോടി മുൻകൂർ കടമെടുക്കുന്നു. ഈ വർഷത്തെ വായ്പ എടുത്തു തീർത്തിരുന്നു.
2000 കോടി വായ്പയ്ക്കാണ് കേന്ദ്രത്തോട് അനുമതി തേടിയത്. നൽകിയത് 1500 കോടിക്ക്. ഈയാഴ്ചതന്നെ എടുക്കും. ജനുവരി മുതൽ മാർച്ച് വരെ വായ്പാനുമതി 5131 കോടിയാണ്. ഇതിൽ നിന്നാണ് 1500 കോടി മുൻകൂറായി എടുക്കുന്നത്. ആദ്യമായാണ് ഇത്.
ഡിസംബറിൽ ശമ്പളമടക്കം ചെലവുകൾക്കുള്ള പണം സഹകരണ ബാങ്കുകളിൽ നിന്നുൾപ്പെടെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ജനുവരി മുതൽ എടുക്കാവുന്ന വായ്പയ്ക്കായി കേന്ദ്രത്തോട് അനുമതി തേടിയത്. മുൻകൂർ വായ്പയെടുക്കുന്നത് തുടർമാസങ്ങളിലെ വായ്പയെ ബാധിക്കും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനം (11000 കോടി) അധിക വായ്പയ്ക്ക് കേരളം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന് മാത്രമായി അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാൻ സംസ്ഥാന വിഹിതമായി നൽകിയ 5500 കോടിക്ക് തുല്യമായ തുക വായ്പയെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. ആകെ അനുവദിച്ചത് ദേശീയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ പേരിൽ അടച്ച വിഹിതത്തിന്റെ ഗ്യാരന്റിയിൽ 1700 കോടി എടുക്കാനാണ്. അത് എടുത്തുകഴിഞ്ഞു. ധനകാര്യ കമ്മിഷൻ നിർദ്ദേശപ്രകാരമേ സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാനാവൂ എന്നാണ് കേന്ദ്ര നിലപാട്. അതിലാകട്ടെ കേരളത്തിന് പ്രതീക്ഷിക്കാൻ ഒന്നുമില്ല. ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായുണ്ടായ ഭീമമായ ചെലവും ഓണത്തിനായി വേണ്ടിവന്ന അധികചെലവുകളുമാണ് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്.
15000 കോടി
പ്രതിമാസ ചെലവ്
12000 കോടി
പ്രതിമാസ വരുമാനം
3000 കോടി
പ്രതിമാസ കമ്മി
(കടം വാങ്ങിയാണ് ഇത് നികത്തുന്നത്)
ഇക്കൊല്ലം എടുത്ത
കടം 21800 കോടി
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3% ആണ് സംസ്ഥാനങ്ങളുടെ വായ്പാപരിധി. കേരളത്തിന്റെ മൊത്തഉത്പാദനം 11ലക്ഷം കോടി. വായ്പാപരിധി 32440 കോടി. വൈദ്യുതിമേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ അധികവായ്പ 4500 കോടി. ആകെ 36940 കോടി. ഇതിൽ കിഫ്ബിയുടേയും ട്രഷറി വായ്പകളുടേയും പേരിൽ കേന്ദ്രം കുറവ് ചെയ്തത് 10,009കോടി. ശേഷിക്കുന്നത് 26931കോടി. ഇതിൽ ഏപ്രിൽമുതൽ ഡിസംബർവരെ വായ്പയെടുക്കാൻ അനുവദിച്ചത് 21800 കോടി. ഇതെടുത്തുകഴിഞ്ഞു. ജനുവരി മുതൽ മാർച്ച് വരെ വായ്പാനുമതി 5131കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |