തിരുവനന്തപുരം:കേരളത്തിൽ ജനനനിരക്ക് കുത്തനെ കുറയുന്നത് ആദ്യം പ്രതിഫലിക്കുന്നത് പ്രൈമറി ക്ളാസുകളിൽ. പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുന്നതോടെ ഡിവിഷനുകൾ കുറയും. അദ്ധ്യാപക തസ്തികകളും വെട്ടിക്കുറയ്ക്കേണ്ടിവരും.
ജനന നിരക്കിലുണ്ടായ കുറവാണ് വികസിതരാജ്യങ്ങളിൽ വയോജനങ്ങളുടെ എണ്ണം കൂടാനും ചെറുപ്പക്കാരുടെ എണ്ണം കുറയാനും ഇടയാക്കിയത്. സമാനമായ സ്ഥിതിയാണ് കേരളത്തിലും. ജനനനിരക്ക് പത്തുവർഷത്തിനിടെ 25ശതമാനം കുറഞ്ഞതിന്റെ കണക്കുകൾ കേരളകൗമുദി ഇന്നലെ റിപ്പോർട്ടുചെയ്തിരുന്നു.
ഒരുകുഞ്ഞ് മാത്രമുള്ള കുടുംബങ്ങളും കുട്ടികൾ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതാണ് കാരണം. നിയോജക മണ്ഡലങ്ങളുടെ എണ്ണം കുറയാനും അതുവഴി ജനപ്രതിനിധികളുടെ എണ്ണം കുറയാൻവരെ സാഹചര്യം ഒരുങ്ങും. ജനസംഖ്യാ ആനുപാതികമായാണ് മണ്ഡല നിർണ്ണയം. ജനസംഖ്യയിലുണ്ടാവുന്ന കുട്ടികളുടെ കുറവ് ഒരുപരിധിവരെ നല്ലതാണെന്ന് തോന്നുമെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 1.8
ഒരു നാടിന്റെ ടോട്ടൽ ഫെർട്ടലിറ്റി നിരക്ക് 2.1 ആണെങ്കിൽ മാത്രമെ ജനസംഖ്യ അതേ നിലയിൽ തുടരുകയുള്ളൂ. ആഗോളാടിസ്ഥാനത്തിൽ നിലവിൽ 2.32 ആണ്. കേരളത്തിന്റെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 1.8 ആണ്. 1992-93 ൽ നടത്തിയ ആദ്യ സർവേയിൽ ഇത് 2.0 ആയിരുന്നു. കേരളത്തിലെ കുടുംബങ്ങളിൽ ശരാശരി രണ്ടു കുട്ടികൾ ഇല്ലെന്നാണ് ഇതിനർത്ഥം.
60 കഴിഞ്ഞവർ 20ശതമാനമാകും
2001ലെ കണക്കുപ്രകാരം സംസ്ഥാന ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം 9.79 ശതമാനമായിരുന്നു. 2011ൽ അത് 12.83 ആയി. 2021ൽ 15.63ശതമാനത്തിൽ എത്തി. 2026 ആകുമ്പോഴേക്ക് 20 ശതമാനം പേർ 60 വയസ് കഴിഞ്ഞവരായിരിക്കും.
നിലവിൽ കേരളത്തിലെ ഏകദേശം 45 ലക്ഷംപേർ 60 വയസ് കഴിഞ്ഞവരാണ് . ഇവരിൽ കൂടുതലും സ്ത്രീകളാണ്. ഭൂരിഭാഗവും വിധവകളുമാണ്. മുതിർന്ന പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതോടെ അവർ ഒറ്റപ്പെട്ടു ജീവിക്കുന്ന അവസ്ഥ സംജാതമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |