ഉത്തരകാശി: നവംബർ 12ന് ഉത്തരകാശിയിലെ സിൽക്യാരി ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ദൗത്യം വിജയിച്ചു. റാറ്റ് ഹോൾ മൈനിംഗ് വിദ്യയുപയോഗിച്ച് തുരന്ന ഭാഗത്തുനിന്നും കുടുങ്ങിക്കിടന്ന തൊഴിലാളികളിൽ 41പേരെയും പുറത്തെത്തിച്ചെന്നാണ് വിവരം. ഇവരെ ടണലിന് സമീപത്തായി സജ്ജമാക്കിയ പ്രത്യേക ആശുപത്രിയിലാക്കി. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങൾ കയറുപയോഗിച്ച് കെട്ടിയ സ്‌ട്രെച്ചറിലൂടെയാണ് ഇവരെ വലിച്ചുകയറ്റിയത്.
തൊഴിലാളികളെ കൊണ്ടുപോകാനായി49ഓളം ആംബുലൻസുകളാണ് ഗുഹാമുഖത്തുള്ളത്. ഓരോ ആളെയും അഞ്ച് മുതൽ ഏഴ് മിനുട്ട് വരെ സമയമെടുത്താണ് പുറത്തെത്തിച്ചത്. പുറമേയുള്ള അന്തരീക്ഷവുമായി സമരസപ്പെടുന്നതിന് തയ്യാറാക്കിയ ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്. 14 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ താപനില. രക്ഷപ്പെടുത്തിയ തൊഴിലാളികളെ 41 ആംബുലൻസുകളിലായി 30 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ പിന്നാലെയെത്തിക്കും.
തുരങ്കത്തിലെ കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ ഡ്രില്ലിംഗ് മെഷീൻ നന്നാക്കാനാകാത്ത വിധം തകർന്നതിനെ തുടർന്ന് ഇത് പൂർണമായി മുറിച്ച് മാറ്റി അവശിഷ്ടങ്ങൾ നീക്കിയിരുന്നു. ഈ തകർന്ന ഭാഗം നീക്കി മാനുഷികമായി തന്നെ തുരങ്കത്തിൽ കുഴിക്കുന്ന പ്രക്രിയയും നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് യന്ത്രത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കിയത്. മലയിൽ കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് രക്ഷാപ്രവർത്തനത്തിന് എത്തിയത് കൂടാതെ മല കുത്തനെ തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |