ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ സിൽക്യാരി ടണലിൽ 17 ദിവസം കുടുങ്ങിയ 41 പേർ വെല്ലുവിളികളെ അതിജീവിച്ചാണ് പുറംലോകം കണ്ടത്. ഓക്‌സിജനും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിക്കാൻ സ്ഥാപിച്ച ആറിഞ്ച് വ്യാസമുള്ളപൈപ്പാണ് അവരുടെ ജീവന് കരുത്തായത്. റൊട്ടിയും പരിപ്പു കറിയുമായിരുന്നു പ്രധാന ഭക്ഷണം. സമയം തള്ളിനീക്കാൻ നൽകിയ ചീട്ടും ഒരു പരിധിവരെ മനസിന്റെ പിരിമുറുക്കം കുറച്ചു. തുരങ്കം വീണ്ടും ഇടിയാൻ സാധ്യതയുണ്ടായിരുന്നു. ചെറിയ അവശിഷ്ടങ്ങൾ പതിച്ച് പരിക്കേൽക്കാതിരിക്കാൻ എപ്പോഴും ഹെൽമറ്റ് ധരിച്ചു. രാത്രികാലങ്ങളിൽ കുറച്ചുപേർ ഉറങ്ങുമ്പോൾ മറ്റുള്ളവർ കാവലിരുന്നു.
പുറത്തുനിന്ന് കൃത്യമായ ഇടവേളകളിൽ ആശയവിനിമയം നടത്തിയിരുന്നു. മനോബലം നൽകാൻ കൗൺസലിംഗ് നടത്തി. ഡോക്ടർമാർ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉൾപ്പെടെയുള്ളവരെത്തി ആത്മവിശ്വാസം നൽകി.
പ്രാർത്ഥനയോടെ ലോകം, പുഷ്പങ്ങൾ സമർപ്പിച്ച് ഡിക്‌സ്
രാജ്യം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. തൊഴിലാളികളുടെ കുടുംബാംഗങ്ങൾ തുരങ്കത്തിന് പുറത്ത് പ്രാർത്ഥനയോടെ കാത്തിരുന്നു. കവാടത്തിന് സമീപമുള്ള ചെറിയ ആരാധനാലയത്തിൽ പ്രാർത്ഥനയും വഴിപാടുമായി ഗ്രാമവാസികളും പങ്കുചേർന്നു. ഗഡ്‌വാൾ ഹിമാലയത്തിലെ പരമ്പരാഗത നാടോടി ഗാനങ്ങളും (ജാഗർ) പാടി. രണ്ട് പൂജാരിമാർ ദിവസേന പൂജ നടത്തി. തുരങ്ക നിർമ്മാണ വിദഗ്ദ്ധൻ ആർനോൾഡ് ഡിക്സ് എന്നും ആരാധനാലയത്തിൽ എത്തി പ്രാർത്ഥിച്ചു. ഹിമാലയൻ നിരകളിൽ നിന്ന് പറിക്കുന്ന പൂവുമായി ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം നിലത്തിരുന്ന് പ്രാർത്ഥിക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |