അബുദാബി: കൊവിഡ് വ്യാപനത്തിന് പിന്നാലെ യുഎഇ നിവാസികൾ ആഹാര രീതികളിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. ജങ്ക് ഫുഡിനോടും മറ്റും വിടപറഞ്ഞ് പ്രവാസികളടക്കമുള്ള യുഎഇക്കാർ ആരോഗ്യപരമായ ആഹാര രീതികളിലേയ്ക്ക് മാറുകയാണ്.
യുഎഇയിലെ ഏറ്റവും പൊതുവായ ആഹാരം ധാന്യങ്ങളാണ്. ഇവയ്ക്ക് പുറമെ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരംഭിച്ചിരിക്കുകയാണ് പ്രദേശവാസികൾ. മറ്റ് ഭക്ഷ്യ വിഭാഗങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷത്തിനുള്ളിൽ മിതമായ വളർച്ചാ നിരക്കാണ് ധാന്യങ്ങൾക്കുണ്ടായിരിക്കുന്നത്. പച്ചക്കറി വിഭാഗത്തിനാണ് ഏറ്റവും കൂടുതൽ വളർച്ചാ നിരക്കുള്ളത്. മാംസ ഉപഭോഗം നാമമാത്രമായി മാറിയിരിക്കുന്നുവെന്ന് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഉപദേശക സ്ഥാപനമായ ആൽപെൻ കാപ്പിറ്റൽ പുറത്തിറക്കിയ ജിസിസി ഫുഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വർദ്ധിച്ചുവരുന്ന ജനസംഖ്യയും കൊവിഡ് നിയന്ത്രണങ്ങൾക്ക് പിന്നാലെ യുഎഇയിലേയ്ക്ക് തിരിച്ചുവരുന്ന പ്രവാസികളും വിനോദ സഞ്ചാരികളും ഭക്ഷണ ആവശ്യം വർദ്ധിപ്പിക്കാനിടയാക്കി. യുഎഇയിൽ ധാന്യങ്ങളുടെ ഉപഭോഗം 37.4 ശതമാനമാണ്. പാൽ ഉത്‌പന്നങ്ങൾ 17.6 ശതമാനം, പച്ചക്കറികൾ 17.4 ശതമാനം, ഇറച്ചി 11.8 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.
ജനസംഖ്യാ നിരക്ക് വർദ്ധിക്കുന്നതിനാൽ 2027ഓടെ യുഎഇയിൽ ഭക്ഷണ ഉപഭോഗം 33 ശതമാനം ഉയരുമെന്ന് ആൽപെൻ കാപ്പിറ്റൽ റിപ്പോർട്ടിൽ പറയുന്നു. 2022ൽ 8.8 മില്യൺ മെട്രിക് ടൺസ് ആയിരുന്നത് 2027ൽ 10.4 മില്യൺ മെട്രിക് ടൺസ് ആയി ഉയരും. ഇത് ഭക്ഷണശാലകളിലെ വിൽപ്പനാ വളർച്ച 86.4 ബില്യൺ ദിർഹമായി ഉയരും. 48 ശതമാനമാണ് വിൽപ്പന വളർച്ചാ നിരക്കായി വിലയിരുത്തുന്നത്.
ആഗോള ഭക്ഷണവിഭവങ്ങളുടെ ഗ്യാസ്ട്രോണമിക്കൽ ഹബ്ബായി യുഎഇ മാറിയിരിക്കുകയാണ്. പുതിയ ഭക്ഷണശാലകൾ തുറക്കാൻ പ്രശസ്തരായ ഷെഫുകളെ യുഎഇയിലെ ദുബായ് പോലുള്ള നഗരങ്ങൾ ആകർഷിക്കുന്നു. നഗരത്തിൽ മിഷെലിൻ-സ്റ്റാർ റെസ്റ്റോറന്റുകൾ ഉൾപ്പെടെ 13,000ലധികം എഫ് ആൻഡ് ബി ഭക്ഷണകേന്ദ്രങ്ങളാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |