ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപത്തിന്റെ പേരിൽ പഴി കേട്ട കേന്ദ്രസർക്കാരിന് ആശ്വാസമായി ഇംഫാൽ താഴ്‌വരയിലെ നിരോധിത മെയ്‌തി വിമത ഗ്രൂപ്പ് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) ആയുധം താഴെ വച്ച് സമാധാന കരാറിൽ ഒപ്പുവച്ചു.
ഇത് നാഴികക്കല്ലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു.
വടക്കു കിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ അശ്രാന്ത പരിശ്രമമാണ് യു.എൻ.എൽ.എഫ് സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതോടെ സഫലമായതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ ഏറ്റവും പഴക്കമുള്ള സായുധ സംഘം അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ സമ്മതിച്ചു. സമാധാന ഉടമ്പടി ആറു പതിറ്റാണ്ട് നീണ്ട സായുധ മുന്നേറ്റത്തിന് അന്ത്യം കുറിക്കുന്നു. അവരെ ജനാധിപത്യ പ്രക്രിയകളിലേക്ക് സ്വാഗതം ചെയ്യുന്നു, സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലുള്ള അവരുടെ യാത്രയിൽ എല്ലാ ആശംസകളും നേരുന്നു: അമിത് ഷാ എക്‌സിൽ കുറിച്ചു.
അക്രമം ഉപേക്ഷിച്ച് ജനാധിപത്യത്തെ സ്വീകരിക്കാനുള്ള യു.എൻ.എൽ.എഫ് തീരുമാനത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും സ്വാഗതം ചെയ്‌തു.
മെയ് മൂന്നിന് സംസ്ഥാനത്ത് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് വളരെ മുമ്പുതന്നെ യു.എൻ.എൽ.എഫും സർക്കാരും ചർച്ച തുടങ്ങിയിരുന്നു. ഒരു മെയ്‌തി ഗ്രൂപ്പ് കേന്ദ്രവുമായി കരാറിലെത്തുന്നത് ആദ്യമാണ്. വിഘടന ഗ്രൂപ്പുകളുടെ നിരോധന കാലാവധി അടുത്തിടെയാണ് ആഭ്യന്തര മന്ത്രാലയം നീട്ടിയത്.
യു.എൻ.എൽ.എഫ്:
1964 നവംബർ 24-ന് അരാംബം സമ്‌രേന്ദ്ര സിംഗ് സ്ഥാപിച്ച മണിപ്പൂരിലെ ഏറ്റവും പഴക്കമുള്ള മെയ്തി വിമത ഗ്രൂപ്പ്. 70-80 കളിൽ, ശക്തമായി. മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ സായുധ സമരം പ്രഖ്യാപിച്ച് 1990-ൽ മണിപ്പൂർ പീപ്പിൾസ് ആർമി (എംപിഎ) എന്ന സായുധ വിഭാഗം രൂപീകരിച്ചു. മിക്ക നേതാക്കളും മ്യാൻമാറിൽ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |