കേരളത്തിലെ നാലു സർവകലാശാലകളിൽ മൂന്നിലൊന്നോളം ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ, വിദേശപഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു. കാലങ്ങളായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയരൂപീകരണത്തിന് പ്രാധാന്യം നൽകാത്തതും ശുഷ്‌കിച്ചു വരുന്ന ഫണ്ട് വകയിരുത്തലുമാണ് കൊഴിഞ്ഞു പോക്കിനു കാരണം. വിദ്യാർത്ഥികളുടെ കുറവുണ്ടായിട്ടും സാദ്ധ്യതയില്ലാത്ത കോഴ്‌സുകൾ ഒഴിവാക്കുന്നില്ല. കാലത്തിനൊത്ത കോഴ്‌സുകളും അനുകൂലമായ ഗവേഷണ-തൊഴിലവസരങ്ങളും നാട്ടിൽ സൃഷ്ടിച്ചാൽ വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാം.
പുത്തൻ കോഴ്‌സുകൾ തേടിയാണ് വിദ്യാർത്ഥികൾ വിദേശ ക്യാമ്പസുകളിലെത്തുന്നത്. വിദേശ സർവകലാശാലകളിൽ ബിരുദപഠനത്തിന് വൈവിദ്ധ്യങ്ങളായ മേജർ, മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വിദേശ പഠനം വ്യക്തിത്വ വികസനത്തിനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ലൈഫ് സ്‌കില്ലുകൾ കൈവരിക്കുവാനും ഉപകരിക്കുമെന്ന് വിദ്യാർത്ഥികൾ കരുതുന്നു. ഭാവി തൊഴിലുകൾ ലക്ഷ്യമിട്ട ഇന്നവേഷനുകൾ, സ്‌കിൽ വികസന പ്രോഗ്രാമുകൾ, സാങ്കേതിക വിദ്യ, മികച്ച അക്കാഡമിക്, ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, ഇന്റേൺഷിപ്, പ്ലേസ്‌മെന്റ്, അസിസ്റ്റന്റ്ഷിപ് പ്രോഗ്രാമുകൾ എന്നിവ വിദേശത്ത് ലഭിക്കുന്നു. ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യം, താത്പര്യത്തിനും അഭിരുചിക്കുമിണങ്ങിയ പുത്തൻ കോഴ്‌സുകൾ എന്നിവ വിദേശത്തുണ്ട്.
സ്‌കോളർഷിപ്പുകൾ
മിക്ക വിദേശ സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകളോ സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്‌കോളർഷിപ്പുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്‌കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും. എന്നാൽ വിദേശ രാജ്യങ്ങളിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ, തൊഴിൽ, പാർടൈം തൊഴിൽ എന്നിവയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നുണ്ട്. വർദ്ധിച്ചു വരുന്ന ചെലവ്, മികച്ച താമസ സൗകര്യത്തിന്റെ അഭാവം എന്നിവ യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുണ്ട്. കോഴ്‌സ് പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അന്താരാഷ്ട്ര തലത്തിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ ഫീസ് മാത്രം ആശ്രയിച്ച് കോഴ്‌സ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വിദേശത്ത് വർദ്ധിച്ചു വരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തു വേണം വിദേശ പഠനം തിരഞ്ഞെടുക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |