കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ലീഡർ പി ജി മനുവിനെ പുറത്താക്കി. സർക്കാർ നിർദ്ദേശപ്രകാരം എ ജി മനുവിൽ നിന്ന് രാജി എഴുതിവാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
നേരത്തേ യുവതിയുടെ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.സ്ത്രീത്വത്തെ അപമാനിക്കൽ, ബലാത്സംഗം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന് യുവതി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഐടി ആക്ട് ചുമത്തി കേസടുത്തത്. പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കിയ സ്ഥിതിക്ക് ഉടൻ മൊഴിയെടുക്കാനുള്ള നോട്ടീസ് നൽകും. ഇതിനുശേഷമായിരിക്കും അറസ്റ്റിലേക്കുള്ള നടപടി.
എറണാകുളം സ്വദേശിയാണ് മനുവിനെതിരെ പരാതി നൽകിയത്. 2018ൽ ഉണ്ടായ ഒരു പീഡന കേസിൽ ഇരയായ യുവതി നിയമസഹായം തേടിയാണ് പൊലീസ് നിർദ്ദേശപ്രകാരം മനുവിനെ സമീപിച്ചത്. നിയമസഹായം നൽകാമെന്ന ഉറപ്പിൽ കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴിനൽകിയത്. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു.യുവതി കേസുമായി മുന്നോട്ടുപാേകുന്നതിനിടെ സമ്മർദ്ദം ചെലുത്തി കേസ് പിൻവലിക്കാനും മനു ശ്രമിച്ചതായി ആരോപണം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |