വാരണാസി: അമ്മയുടെ മൃതദേഹത്തോടൊപ്പം മക്കൾ കഴിഞ്ഞത് ഒരു വർഷം. ഉത്തർപ്രദേശിലെ ലങ്ക പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ഉഷ തിവാരി (52) എന്ന സ്ത്രീയാണ് മരിച്ചത്. മക്കളായ പല്ലവി (27), സഹോദരി വൈശാഖി (18) എന്നിവരാണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത്.
അസുഖബാധിതയായ അമ്മ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചതെന്നും, ദഹിപ്പിക്കാൻ പണമില്ലാത്തതിനാലാണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞതെന്നുമാണ് മക്കൾ പറയുന്നത്. പല്ലവിക്കും വൈശാഖിക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രണ്ട് വർഷമായി ഇവരുടെ പിതാവ് വീട്ടിലേക്ക് വരാറില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
പല തവണ തട്ടിവിളിച്ചിട്ടും വീടിന്റെ വാതിൽ ആരും തുറക്കുന്നില്ലെന്ന് ബന്ധുക്കളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഉഷയുടെ അസ്ഥികൂടം കണ്ടെത്തിയത്.ഈ സമയം മക്കൾ മറ്റൊരു മുറിയിൽ ഇരിക്കുകയായിരുന്നു.
അസ്ഥികൂടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദുർഗന്ധം വകവയ്‌ക്കാതെ എങ്ങനെയാണ് വീട്ടിൽ കഴിഞ്ഞതെന്ന് പൊലീസ് കുട്ടികളോട് ചോദിച്ചു. 'മൃതദേഹം കവറിലാണ് സൂക്ഷിച്ചിരുന്നത്. വീടിനുള്ളിൽ കുറച്ച് സമയം മാത്രമേ ഇരിക്കാറുള്ളൂ. ടെറസിലാണ് കൂടുതൽ സമയം ചെലവഴിക്കാറ്.'- എന്നായിരുന്നു മക്കളുടെ മറുപടി. പല്ലവി ബിരുദാനന്തര ബിരുദധാരിയാണ്. വൈശാഖിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |