ന്യൂഡൽഹി: ഫേസ്ബുക്ക് വഴി സൗഹൃദത്തിലായ യുവാവിനെ വിവാഹം ചെയ്യാൻ പാകിസ്ഥാനിലേയ്ക്ക് പോയ രാജസ്ഥാൻ സ്വദേശി അഞ്ജുവിനെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണ ഏജൻസികൾ. അമൃത്സറിലെ കേന്ദ്രത്തിൽ വച്ച് പഞ്ചാബ് പൊലീസും ഇന്റലിജൻസ് വിഭാഗവുമാണ് അഞ്ജുവിനെ മണിക്കൂറോളം ചോദ്യം ചെയ്തത്. ശേഷം ബുധനാഴ്ച രാത്രിയോടെ ഡൽഹിയിലേയ്ക്ക് പോകാൻ അനുവദിച്ചിരുന്നു.
ചില കാര്യങ്ങൾ ചെയ്യാനാണ് യുവതി തിരിച്ചെത്തിയതെന്ന് ഐ ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. പാകിസ്ഥാനിലേയ്ക്ക് തന്നെ തിരിച്ചുപോകാനാണ് അഞ്ജുവിന്റെ തീരുമാനം. എന്നാൽ അതിന് മുൻപ് രാജസ്ഥാനിലുള്ള ഭർത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തുമെന്നാണ് റിപ്പോർട്ട്. ശേഷം 15കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാകിസ്ഥാനിലേയ്ക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യവും അഞ്ജുവിനുണ്ട്. ഇതിനായാണ് അവർ ഇന്ത്യയിലെത്തിയതെന്നാണ് വിവരം.
അഞ്ജു 2019ലാണ് പാകിസ്ഥാനിലെ പഖ്തൂൺഖ്വയി ഗ്രാമത്തിലെ നസ്റുല്ല (29) എന്ന യുവാവുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് കഴിഞ്ഞ ജൂലായ് മാസത്തിലാണ് യുവതി പാകിസ്ഥാനിൽ എത്തിയത്. അവിടെ വച്ച് നസ്റുല്ലയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇസ്ലാം മതം സ്വീകരിച്ച അഞ്ജു തന്റെ പേര് ഫാത്തിമ എന്ന് മാറ്റുകയും ചെയ്തു.
തുടർന്ന് യുവതിയുടെ വിസ പാകിസ്ഥാൻ ഒരു വർഷത്തേയ്ക്ക് നീട്ടി നൽകുകയും ചെയ്തിരുന്നു. സെപ്തംബറിൽ അഞ്ജു മക്കളെ കാണാൻ സാധിക്കാത്തതിൽ മാനസിക വിഷമത്തിലാണെന്ന് നസ്റുല്ല പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഇപ്പോൾ ഇന്ത്യയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |