തിരുവനന്തപുരം: ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ സർക്കാർ നടത്തിയ സമ്മർദ്ദതന്ത്രങ്ങളും അതിന് ചാൻസലറായ ഗവർണർ വഴങ്ങിയതുമാണ് സുപ്രീംകോടതി വിധിക്കാധാരം. സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട ചാൻസലർ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് കീഴടങ്ങലാണെന്ന് സുപ്രീംകോടതി പറഞ്ഞത് ഗവർണർക്കും പ്രഹരമായി.
പുനർനിയമനത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയും മന്ത്രി ആർ. ബിന്ദുവുമാണെന്ന് ഗവർണർ നേരത്തേയിറക്കിയ വാർത്താക്കുറിപ്പും സുപ്രീംകോടതി പരിഗണിച്ചു. ഗവർണറുടെ ആവശ്യപ്രകാരമാണ് പുനർനിയമനത്തിന് ശുപാർശ നൽകിയതെന്നായിരുന്നു സർക്കാരിന്റെ വാദം. ഇത് പ്രതിരോധിക്കാൻ 2021നവംബർ 21, 22, 23 തീയതികളിൽ നടത്തിയ കത്തിടപാടുകളുടെയും ആശയവിനിമയത്തിന്റെയും വിവരങ്ങൾ ഗവർണർ പുറത്തുവിട്ടിരുന്നു. വി.സിയെ കണ്ടെത്താനുള്ള വിജ്ഞാപനവും തുടർ നടപടികളും അവസാനിച്ചത് മുഖ്യമന്ത്രി, മന്ത്രി ആർ. ബിന്ദു, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, നിയമോപദേശകൻ എന്നിവരുടെ ഇടപെടലിനെയും, ഇതിനെ പിന്തുണച്ചുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെയും തുടർന്നാണെന്ന് ഗവർണർ കോടതിയിൽ സത്യവാങ്ംമൂലം നൽകിയിരുന്നു.
ബാഹ്യ ഇടപെടലുകൾ
1. നിയമോപദേശകന്റെ വരവ്
2021 നവംബർ 23നാണ് കണ്ണൂർ വിസിയുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഒക്ടോബർ 27ന് പുതിയ വി.സിക്കായി സെലക്ഷൻകമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനമിറക്കി. നവംബർ ഒന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി. ചീഫ്സെക്രട്ടറി വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബർ 21ന് രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ കെ.കെ. രവീന്ദ്രനാഥ് രാജ്ഭവനിലെത്തി പുനർനിയമനത്തിനുള്ള സർക്കാരിന്റെ ആഗ്രഹമറിയിച്ചു.
2. മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി
നവംബർ 22ന് ഉച്ചയ്ക്ക് 12.10ന് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനൻ രാജ്ഭവനിലെത്തി. പുനർനിയമന ആവശ്യം ആവർത്തിക്കുകയും അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പും സീലുമുള്ള നിയമോപദേശം ഹാജരാക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറിക്ക് നൽകിയ നിയമോപദേശമായിരുന്നു ഇത്
3. മന്ത്രി ബിന്ദുവിന്റെ കത്ത്
നവംബർ22ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മന്ത്രി ആർ. ബിന്ദുവിന്റെ കത്ത് രാജ്ഭവനിലെത്തി. ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യതകൾ ചൂണ്ടിക്കാട്ടി, പുനർനിയമനം നൽകണമെന്നായിരുന്നു കത്ത്. സെർച്ച് കമ്മിറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം റദ്ദാക്കണന്നും ആവശ്യം
4. എ.ജിയുടെ നിയമോപദേശം
പുനർനിയമനത്തിന് നിയമപരമായി തടസമില്ലെന്നും യൂണിവേഴ്സിറ്റി ആക്ടിൽ വി.സിയുടെ പ്രായപരിധി അറുപത് വയസാണെങ്കിലും യു.ജി.സി മാനദണ്ഡത്തിൽ ഇങ്ങനെയില്ലെന്നും നിയമോപദേശത്തിൽ. സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്നും പ്രോചാൻസലറായ മന്ത്രി ബിന്ദുവിനെ പുനർനിയമനത്തിന് ശുപാർശ നൽകാൻ അനുവദിക്കണമെന്നും എ.ജി
5. വിജ്ഞാപനം പിൻവലിക്കുന്നു
സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കാനും പുനർനിയമനത്തിന് ശുപാർശ നൽകാൻ സർക്കാരിനെ അനുവദിക്കാനും ഗവർണർ തീരുമാനിച്ചു. ഗവർണറുടെ സെക്രട്ടറി ഉന്നതവിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറിക്ക് കത്ത്നൽകി. തുടർന്ന് വി.സി നിയമനത്തിന് അപേക്ഷിക്കാനുള്ള വിജ്ഞാപനം പിൻവലിച്ചതായി മന്ത്രിയുടെ മറുപടിക്കത്ത് രാജ്ഭവനിൽ
7. ബിന്ദുവിന്റെ രണ്ടാംകത്ത്
ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് മന്ത്രി ആർ.ബിന്ദുവിന്റെ കത്ത് രാജ്ഭവനിൽ. പിറ്റേന്നുതന്നെ പുനർനിയമനത്തിന് രാജ്ഭവൻ വിജ്ഞാപനമിറക്കി
8. മുഖ്യമന്ത്രിയുടെ ശുപാർശ
സ്വന്തം ജില്ലയിലെ സർവകലാശാലയാണെന്നും നാട്ടുകാരനാണെന്നും മുഖ്യമന്ത്രി രാജ്ഭവനിലെത്തി ശുപാർശചെയ്തു. ഗോപിനാഥ് രവീന്ദ്രന് വി.സി നിയമനത്തിൽ വെയ്റ്റേജ് നൽകാമെന്ന് ഗവർണർ. രാജ്ഭവനിലെത്തിയ പാനലിൽ ഗോപിനാഥ് രവീന്ദ്രന്റെ പേരില്ലാതായതോടെയാണ് സെർച്ച്കമ്മിറ്റിയും വിജ്ഞാപനവും പിൻവലിക്കാൻ ചരടുവലികളുണ്ടായത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |