ന്യൂഡൽഹി : കണ്ണൂർ വി.സി കേസിൽ നിർണായകമായ നാലു ചോദ്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചതും ഉത്തരം പറഞ്ഞതും. ആദ്യ മൂന്നെണ്ണത്തിൽ സർക്കാരിന്റെയും സർവകലാശാലയുടെയും വാദങ്ങൾക്കായിരുന്നു അംഗീകാരം. എന്നാൽ, നാലാമത്തെ ചോദ്യത്തിൽ ഗവർണറും സർക്കാരും കണക്കിന് പഴികേൾക്കുകയും പുനർനിയമനം റദ്ദാക്കപ്പെടുകയും ചെയ്തു.
1. നിശ്ചിത കാലാവധിയുള്ള തസ്തികയിൽ പുനർനിയമനം അനുവദനീയമോ?
നാലു വർഷ കാലാവധിക്ക് ശേഷം പുനർനിയമനം കഴിയില്ലെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. പദവിയിലിരിക്കുന്നയാൾ സ്ഥാപനത്തിന് മുതൽക്കൂട്ടാണെന്നും അസാധാരണ മികവ് പ്രകടിപ്പിച്ചെന്നും കണ്ടാൽ ഒന്നിലധികം തവണ നിയമനം നൽകാം.
2. 60 വയസ് എന്ന പ്രായപരിധി പുനർനിയമനത്തിൽ ബാധകമോ ?
കണ്ണൂർ സർവകലാശാല നിയമത്തിലെ വകുപ്പ് 10(9) പ്രകാരം അറുപത് കഴിഞ്ഞവരെ വി.സിമാരായി നിയമിക്കാൻ കഴിയില്ലെന്നാണ് വ്യവസ്ഥ. എന്നാലിത് പുനർനിയമനത്തിൽ ബാധകമല്ല
3. സെലക്ഷൻ കമ്മിറ്റി അടക്കം നടപടിക്രമങ്ങൾ വീണ്ടും പാലിക്കണോ ?
വകുപ്പ് 10(10) പ്രകാരം നാലു വർഷത്തേക്ക് ആയിരിക്കണം നിയമനം. പുനർനിയമനത്തിനും അർഹതയുണ്ട്. രണ്ട് ടേമിൽ അധികം പറ്റില്ല. എന്നാൽ, പുനർനിയമനത്തിന് പ്രത്യേക നടപടിക്രമങ്ങൾ നിഷ്ക്കർഷിച്ചിട്ടില്ല
4. ചാൻസലർ കൂടിയായ ഗവർണർ അധികാരം ഉപേക്ഷിച്ച് കീഴടങ്ങുകയോ ?
പുനർനിയമനം സ്വതന്ത്രമായി ചിന്തിച്ച് തീരുമാനിച്ചതാണോയെന്ന് ഗവർണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയില്ല. അതുകൊണ്ടാണ് തന്റെ നിയമപരമായ അധികാരം ഉപേക്ഷിച്ചോയെന്ന് ചോദിക്കേണ്ടി വരുന്നത്. പുനർനിയമനം നൽകിയ ഗവർണർ തന്നെ പുനർനിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. യു.ജി.സി ചട്ടലംഘനമുണ്ടായെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |