ഹൈദരാബാദ്: വീണ്ടും തെലങ്കാനയിൽ അധികാരം പ്രതീക്ഷിക്കുന്ന ബിആർഎസിന് പ്രഹരമായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് മാറുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. മിക്ക എക്സിറ്റ് പോൾ സർവ്വേകളിലും കോൺഗ്രസ് കേവലഭൂരിപക്ഷമായ 60 സീറ്റുകളിൽ കൂടുതൽ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ കോൺഗ്രസിന് സംസ്ഥാനത്ത് ആത്മവിശ്വാസം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങളും അനുകൂലമായതോടെ സംസ്ഥാന നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് ചില പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
മുമ്പ് പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചടിയായ എംഎൽഎമാരുടെ കുതിരക്കച്ചവടം തെലങ്കാനയിലും സജീവമായേക്കും. ഈ സാഹചര്യത്തിൽ കോൺഗ്രസ് അവരുടെ എംഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്കോ അല്ലെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കോ മാറ്റിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് ഒരു തൂക്കുസഭ ഉണ്ടാവുകയാണെങ്കിൽ എംഎൽഎമാരെ ഒന്നിച്ചുനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുകയാണ് ഉചിതമെന്നാണ് നേതൃത്വം കരുതുന്നത്.
ഡിസംബർ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന് 70 സീറ്റുകളിൽ താഴെ മാത്രമാണ് ലഭിക്കുന്നതെങ്കിൽ എംഎൽഎമാരെ ഒരുമിച്ച് റിസോർട്ടിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കോൺഗ്രസ് ആത്മവിശ്വാസത്തിൽ
സംസ്ഥാനത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 'സംസ്ഥാനത്ത് കോൺഗ്രസ് ഇത്തവണ വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 80 സീറ്റുകൾ കോൺഗ്രസ് നേടും. കോൺഗ്രസ് പ്രവർത്തക സമിതി അടക്കമുള്ളവ ചേർന്നാണ് മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുക. എല്ലാ കാര്യങ്ങൾക്കും കോൺഗ്രസിന് അതിന്റേതായ പ്രക്രിയകളുണ്ട്. പിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ഹൈക്കമാൻഡ് പറയുന്നത് ഞാൻ അനുസരിക്കും'- എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ രേവന്ത് റെഡ്ഡി പ്രതികരിച്ചു.
ഡികെ ഇറങ്ങും
മുന്നൊരുക്കമെന്ന നിലയിൽ ജയിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലത്തിൽ രണ്ട് കോ-ഓർഡിനേറ്റർമാരെ കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ഓഫിസർമാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം അവരെ അഞ്ജാത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് കോ-ഓർഡിനേറ്റർമാരുടെ ചുമതലയാണ്. പിന്നീട് അതീവ സുരക്ഷയോടെ എംഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റും.
കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് സുപ്രധാന പങ്കുവഹിച്ച ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഡികെ ശിവകുമാർ എംഎൽഎമാരെ മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2018ൽ കർണാടക നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനിടെ കോൺഗ്രസിനും ജനതാദളിനും (എസ്) ഉണ്ടായ സമാന സാഹചര്യം ശിവകുമാർ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |