കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം കരുത്താർജിക്കുകയാണെന്ന് വ്യക്തമായതോടെ രാജ്യത്തെ ഓഹരി, കടപ്പത്ര വിപണികൾ ചരിത്ര മുന്നേറ്റം കാഴ്ചവച്ചു. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ(ജി.ഡി.പി) 7.6 ശതമാനം വളർച്ച നേടിയതാണ് ഇന്ത്യയുടെ ആഗോള സാദ്ധ്യതകൾ ഉയർത്തുന്നത്. ഇതോടെ മുഖ്യ സൂചികകളായ സെൻസെക്സും നിഫ്റ്റിയും റെക്കാഡ് മുന്നേറ്റം നടത്തി.
റിയൽ എസ്റ്റേറ്റ്, പൊതുമേഖലാ, ഓട്ടോ, ഫാർമ മേഖലകളിലെ കമ്പനികളുടെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യമുണ്ടായി. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വർദ്ധിത ആവേശത്തോടെ ഇന്ത്യൻ വിപണിയിലേക്ക് പണമൊഴുക്കി. സെപ്തംബർ 15 ലെ 20,222.45 പോയിന്റെന്ന റെക്കാഡാണ് നിഫ്റ്റി ഇന്നലെ പുതുക്കിയത്.
എൻ.ടി.പി.സി, ഐ.ടി.സി, എൽ ആൻഡ് ടി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് എന്നിവയാണ് ഇന്നലെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഈ വാരം ബോംബെ ഓഹരി സൂചികയിൽ 1400 പോയിന്റ് വർദ്ധനയാണുണ്ടായത്.
ഇന്ത്യൻ കടപ്പത്രങ്ങളുടെ മൂല്യം ഇന്നലെ ആറ് വർഷത്തിനിടെയിലെ ഉയർന്ന നിരക്കിലെത്തിയിരുന്നു. മികച്ച വരുമാനം പ്രതീക്ഷിച്ച് വിദേശ നിക്ഷേപകർ കടപ്പത്രങ്ങളിലേക്ക് വൻതോതിൽ പണമൊഴുക്കുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു.
കുതിപ്പിനു പിന്നിൽ
ജി.ഡി.പിയിലെ 7.6 ശതമാനം വളർച്ച
പലിശ കൂടില്ലെന്ന പ്രതീക്ഷ
വ്യവസായ മേഖലയിലെ ഉണർവ്
വിദേശ നിക്ഷേപകരുടെ മടങ്ങിവരവ്
എണ്ണ വിലയിലെ കുറവ്
യു.പി. ഐ പേയ്മെന്റുകളും റെക്കാഡ് ഉയരത്തിൽ
നവംബറിൽ ഇന്ത്യയിലെ മൊത്തം യു.പി. ഐ ഇടപാടുകൾ പുതിയ ഉയരത്തിലെത്തി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷന്റെ കണക്കുകളനുസരിച്ച് നവംബറിൽ 1124 ഇടപാടുകളിലൂടെ 17.40 ലക്ഷം കോടി രൂപയിലെത്തി. ഒക്ടോബറിനേക്കാൾ ഇടപാടുകളിൽ നേരിയ കുറവുണ്ടായി. കഴിഞ്ഞ മാസം 533 കോടി ഇടപാടുകളുമായി ഫോൺപേ വൻനേട്ടമുണ്ടാക്കി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ ഒരു യു.പി.ഐ പ്ളാറ്റ്ഫോം 500 കോടിയിലധികം ഇടപാടുകൾ നേടുന്നത്. 413 കോടി ഇടപാടുകളുമായി ഗൂഗിൾ പേ രണ്ടാം സ്ഥാനത്തെത്തി. പേയ്ടിഎമ്മിന് ഇക്കാലത്ത് 141 കോടി ഇടപാടുകൾ നടത്താനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |