തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നവ കേരള സദസിന് ബദലായി യു.ഡി.എഫിന്റെ കുറ്റ വിചാരണ സദസിന് ഇന്ന് തുടക്കം. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയാവും ഇത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും നടത്തിയ സംയുക്ത ജില്ലാ പര്യടനങ്ങൾക്ക് പിന്നാലെയാണ് വിചാരണ സദസുമായി കോൺഗ്രസും,.മുന്നണിയും രംഗത്തിറങ്ങുന്നത്. വിവാദങ്ങൾ മറന്ന് എൽ.ഡി.എഫ് മന്ത്രിസഭയ്ക്കും സി.പി.എമ്മിനുമെതിരായ സമരത്തിൽ ലീഗും ശക്തമായി അണിനിരക്കുന്നുവെന്ന പ്രത്യേകതയും വിചാരണ സദസുകൾക്കുണ്ട്. യൂത്ത് കോൺഗ്രസ് വ്യാജ.ഐ.ഡി കേസ് പാർട്ടിക്ക് രാഷ്ട്രീയ പ്രതിരോധം തീർത്തെങ്കിലും അതിനെ സർക്കാർ വിരുദ്ധ സമരങ്ങളിലൂടെ അതിജീവിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കേന്ദ്ര -സംസ്ഥാന സർക്കാർ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എത്തും. നവകേരള സദസ് ധൂർത്താണെന്ന വിമർശനത്തിന് പുറമേ കണ്ണൂർ വി.സി പുനർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിലെ സർക്കാരിനെതിരായ പരാമർശവും യു.ഡി.എഫ് സദസിൽ ഉന്നയിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര-സംസ്ഥാനങ്ങളുടെ പരസ്പരം പഴിചാരൽ അടക്കമുള്ള വിഷയങ്ങളും ആലപ്പുഴയിലെ കർഷക ആത്മഹത്യയും വിലക്കയറ്റവും വിവിധ പെൻഷൻ കുടിശ്ശികകളും ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |