ഗുജറാത്തിലെ പട്ടേൽ പ്രതിമയുടെ മാതൃകയിൽ അയോദ്ധ്യയിൽ ലോകത്തെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ ഒരുങ്ങുകയാണ്. പട്ടേൽ പ്രതിമയുടെ ഉയരം 182 മീറ്റർ ആണ്. ശ്രീരാമ പ്രതിമ 181 മീറ്റർ ഉയരത്തിലായിരിക്കുമെന്നാണ് റിപ്പോർട്ട്. 2500 കോടി രൂപയുടെ ബൃഹദ് പദ്ധതി. അന്താരാഷ്ട്ര തീർത്ഥാടക നഗരപദവി ലഭിക്കുന്നതോടെ അയോദ്ധ്യ നഗരത്തെ കൂടുതൽ ആകർഷകമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
രാമക്ഷേത്രം തുറക്കുന്നതോടെ ആഗോള തീർത്ഥാടന കേന്ദ്രമായി രൂപം മാറാനൊരുങ്ങുകയാണ് ഉത്തർപ്രദേശിലെ അയോദ്ധ്യ. നേരത്തെ ഫൈസാബാദ് ജില്ലയിലെ ഒരു നഗരം മാത്രമായിരുന്നു അയോദ്ധ്യ. ഇന്ന് അതു മാറി. അയോദ്ധ്യയേയും ചുറ്റുമുള്ള ആറ് ചെറുനഗരങ്ങളേയും കൂട്ടിച്ചേർത്ത് വലിയ സിറ്റി ഡിസ്ട്രിക്ട് ആയി രൂപം മാറ്റാനുള്ള ശ്രമങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ നടത്തുന്നത്. 30,000 കോടി ചെലവു വരുന്ന അതിബൃഹദ് പദ്ധതി അന്തിമഘട്ടത്തിലാണ്. അയോദ്ധ്യയിൽ ക്ഷേത്രം തുറക്കുന്നതോടെ പ്രതിവർഷം കുറഞ്ഞത് 40 ലക്ഷം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരരൂപീകരണം എന്നിവയാണ് ലക്ഷ്യം.
വിനോദസഞ്ചാരം, വ്യോമയാനം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടങ്ങൾ, ഊർജ്ജം, സംസ്കാരം, നഗര വികസനം, ഗതാഗതം തുടങ്ങിയ മേഖലകളിലായി 260-ഓളം പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദേശീയപാത-27 മുതൽ സരയുവിലെ നയാഘട്ട് വരെ നീളുന്ന ധർമ്മ പാത എന്ന് അറിയപ്പെടുന്ന രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്തു.ധർമ്മപാതയുടെ ഇരുവശങ്ങളിലും മൂന്നു മീറ്റർ വീതിയിൽ ലാൻഡ്സ്കേപ്പിംഗിനു പുറമേ ഒമ്പതു മീറ്റർ വീതിയുള്ള യൂട്ടിലിറ്റി സർവീസ് പാതകൾ നിർമ്മിക്കും. റോഡിന്റെ ഇരുവശങ്ങളിലും സ്ട്രിപ്പുകളുംവിശ്രമ കേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും. പഞ്ചകേശി പരിക്രമ മാർഗം ഒൻപത് കിലോമീറ്ററും കേശി പരിക്രമ മാർഗം 24 കിലോമീറ്ററും നാലുവരിയുമാക്കി. കൂടാതെ, ഒരു സരയൂ റിവർ ട്രിപ്പ് അവതരിപ്പിക്കാനും തുടക്കമിട്ടു.അയോദ്ധ്യയിലേക്കുള്ള ഹൈവേകളിൽ ആറ് ആർച്ച് ഗേറ്റ്വേകൾ സ്ഥാപിക്കും. ലഖ്നൗ, ഗോരഖ്പൂർ, ഗോണ്ട, അംബേദ്കർ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്കു പോകുന്ന ആറ് പ്രത്യേക റൂട്ടുകളുണ്ട്.
ഓരോ പ്രവേശന സമുച്ചയത്തിന്റെയും പേരിൽ രാമായണത്തിലെ ഒരു കഥാപാത്രം ഉണ്ടായിരിക്കും. കൂടാതെ യോഗ സ്റ്റുഡിയോകൾ, ഫുഡ് കോർട്ടുകൾ തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റു സൗകര്യങ്ങളും. നയാ ഘട്ട് വരെയുള്ള നദിക്കര നിർമാണവും പുരോഗമിക്കുന്നു.തലസ്ഥാനത്തെ ഗോമതി റിവർ ഫ്രണ്ട് മാതൃകയിലുള്ള നദീതീര വാക്ക് വേ ഗുപ്താർഘട്ട് മുതൽ നയാ ഘട്ട് വരെയായിരിക്കും. ഏഴു കിലോമീറ്റർ ദൈർഘ്യം. തീരത്ത് അലങ്കാര വിളക്കുകളും നടപ്പാതകളും സ്ഥാപിക്കും. സന്ദർശകർക്ക് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള, സമൃദ്ധമായ യാത്രയാവാം. സ്വകാര്യ ഹോട്ടൽ ശൃംഖലകളും തയ്യാറെടുപ്പിലാണ്. കൊട്ടാരങ്ങളെ പൈതൃകസ്വത്തുക്കളാക്കി മാറ്റുന്നതിനെക്കുറിച്ച് അയോദ്ധ്യയിലെ മുൻ രാജകുടുംബവുമായി ചർച്ചകൾ നടന്നുവരികയാണ്. സന്ദർശകർക്കും യാത്രികർക്കും ഇതൊരു രാജകീയ അനുഭവമായി മാറും.
താജ്, റാഡിസൺ, ഐ.ടി.സി, ഒയോ ടൂറിസം ഗ്രൂപ്പുകൾ ക്ഷേത്ര നഗരത്തിൽ പുതിയ പ്രോജക്ടുകൾ നിർമ്മിക്കുന്നതിന് മുൻഗണന ലഭിച്ച പ്രമുഖ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളാണ്. നഗരസൗന്ദര്യ വികസനം ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റാണ് നടത്തുന്നത്.
മര്യാദാ പുരുഷോത്തം എയർപോർട്ട്
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമ്മം തുടങ്ങുന്നതിനു മുന്നോടിയായി 2024 ജനുവരിയോടെ അയോദ്ധ്യാ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കും. ആഭ്യന്തര വിമാന സർവീസുകളാണ് തുടക്കത്തിലുണ്ടാകുക. മര്യാദാ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് വിമാനത്താവളത്തിന് നൽകിയിരിക്കുന്ന ഔദ്യോഗിക നാമം.ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്ന സമയത്ത് വിമാനത്താവളവും പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. എയർബസ് എ 320, ബോയിംഗ് 737 എന്നിവയുൾപ്പെടെ വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതാകും റൺവേ. വിമാനത്താവള വികസനത്തിന്റെ മൂന്നു ഘട്ടങ്ങളും പൂർത്തിയായിക്കഴിഞ്ഞായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക. വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ബിൽഡിംഗ് രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ നിന്ന് ഏകദേശം എട്ടു കിലോമീറ്റർ ദൂരത്താണ് വിമാനത്താവളം.
ക്ഷേത്രമാതൃകയിൽ
റെയിൽവേ സ്റ്റേഷൻ
അയോദ്ധ്യയിലെ റെയിൽവേ സ്റ്റേഷൻ രാമക്ഷേത്ര മാതൃകയിലാണ് പുതുക്കിപ്പണിയുന്നത്. രണ്ടുഘട്ടമായാണ് നിർമ്മാണം. ആദ്യഘട്ടം വൈകാതെ പൂർത്തിയാകും. രണ്ടാംഘട്ടം അടുത്ത ഒക്ടോബറിലാണ് തീരുക. വിശ്വാസം, ഭക്തി, ആത്മീയത എന്നിവ സമന്വയിക്കുന്നതായിരിക്കും നിർമ്മാണശൈലി. ക്ഷേത്ര മാതൃകയിൽ രണ്ടു ശിഖരങ്ങൾ, നാല് ഗോപുരങ്ങൾ, മുകളിൽ വലിയ മകുടം എന്നിവയോടെയാണ് പ്രധാന കെട്ടിടം . ഏറ്റവും മുകളിൽ രാമബാണത്തിന്റെയും വില്ലിന്റെയും മാതൃകയുമുണ്ടാകും.
രാമക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന, രാജസ്ഥാനിലെ പഹർപൂരിലെ ബിൻസി കുന്നുകളിൽ നിന്നുള്ള പിങ്ക് കല്ലുകൾ ഉപയോഗിച്ചു തന്നെയാണ് റെയിൽവേ സ്റ്റേഷനും പണിയുന്നത്. ആദ്യഘട്ടത്തിന്റെ നിർമ്മാണം 2018-ൽ തുടങ്ങി. 240 കോടിയാണ് ചെലവ്. രണ്ടാംഘട്ടത്തിന് 380 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |