ഇവിടെയുണ്ടായിരുന്നു! കാണാമറയത്തായിരുന്നു എന്നു മാത്രം. എട്ടാമതുമുണ്ട്, ഒരു വൻകര. പേര് സീലാൻഡിയ. കുന്നുകൾ, താഴ്വരകൾ, സമതലങ്ങൾ എന്നർത്ഥം വരുന്ന ടെ റിയു- എ മയൂ എന്നും അറിയപ്പെടുന്നു. ന്യൂസിലൻഡിന് ചുറ്റും പസഫിക് സമുദ്രത്തിൽ മുങ്ങിക്കിടക്കുന്നു.
വർഷങ്ങൾക്കു മുമ്പ് കണ്ടെത്തിയെങ്കിലും വൻകരയെന്ന് സ്ഥിരീകരിക്കുന്നത് അടുത്തിടെയാണ്.
കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് എല്ലാ വൻകരകളും ചേർന്ന് ഒറ്റ ഭൂപ്രദേശമായിരുന്നു. പാൻജിയ എന്നു വിളിക്കപ്പെടുന്ന ഈ ഏകഭൂഖണ്ഡം പല കാരണങ്ങളാൽ ലോറേഷ്യ, ഗോണ്ട്വാന എന്നിങ്ങനെ രണ്ട് വൻകരകളായി വേർപെട്ടു. ഇവ പിന്നീട് ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി വിഭജിക്കപ്പെട്ടു. ഗോണ്ട്വാനയിൽ നിന്ന് 100 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് വേർപെട്ട ഭാഗമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സീലാൻഡിയ. നൂറു കോടി വർഷങ്ങൾക്കു മുമ്പായിരിക്കാം സീലാൻഡിയ രൂപം കൊണ്ടതെന്ന് 2021-ലെ ഒരു പഠനം പറയുന്നു.
1642-ൽ ഡച്ച് നാവികനായിരുന്ന ആബേൽ ടാസ്മാനാണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യസൂചന നൽകുന്നത്. 1995-ൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ബ്രൂസ് പീറ്റർ ലുയെൻഡിക്കാണ് പ്രദേശത്തിന് സീലാൻഡിയ എന്ന പേര് നിർദ്ദേശിച്ചത്. എന്നാൽ, അന്ന് ഒരു വൻകര എന്ന രീതിയിൽ പരിഗണിച്ചിരുന്നില്ല. കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരമാണ് ഒരു ഭൂപ്രദേശത്തെ വൻകരയായി കണക്കാക്കുന്നത്. കുറഞ്ഞത് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണം വേണം. സമുദ്രത്താൽ ചുറ്റപ്പെട്ടതായിരിക്കണം. ഭൂപ്രദേശം സമുദ്രത്തിനു മുകളിൽ ഉയർന്നു നിൽക്കണം.
94 ശതമാനവും വെള്ളത്തിനടിയിലാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് സീലാൻഡിയ ഒരു വൻകര തന്നെയാണെന്ന് 2017-ൽ ജി.എൻ.എസ് സയൻസിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. സീലാൻഡിയയുടെ വലുപ്പം, ആകൃതി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ടെക്റ്റോണിക് ഭൂപടവും ബാത്തിമെട്രിക് ഭൂപടവും തയ്യാറാക്കി. മാപ്പിംഗ് ഈ വർഷമാണ് പൂർത്തിയായത്. ഇതോടെ, സീലാൻഡിയയ്ക്ക് ഏകദേശം അഞ്ചുലക്ഷം മില്യൻ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടെന്ന് കണ്ടെത്തി. ഓസ്ട്രേലിയയുടെ മൊത്തം ഭൂപ്രദേശത്തിന്റെ പകുതിയോളം വരും ഇത്. ഭൂമിയുടെ ചരിത്രത്തിലേക്കും ഭൗമപരിണാമത്തിലേക്കും വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലും വിവരങ്ങളും. കാലവും അന്വേഷണവും മുമ്പോട്ട് പോകുംതോറും ഇനിയും എല്ലാം മാറ്റി പഠിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |