ജയ്പൂർ: രാജസ്ഥാനിൽ ബിജെപി അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുതിർന്ന നേതാവ് രാജ്യവർദ്ധൻ റാത്തോർ. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ ഭരണമികവും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ദുർഭരണം തമ്മിലുള്ള മത്സരമാണ് രാജസ്ഥാനിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ന് ഏറ്റവും ആകാംക്ഷ നിറഞ്ഞ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികച്ച ഭരണവും കോൺഗ്രസിന്റെ ദുർഭരണവും തമ്മിലുള്ള മത്സരമാണിത്. വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കും. സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം ഉയർന്ന നിലയിലായിരുന്നു. ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്'- രാജ്യവർദ്ധൻ റാത്തോർ പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാകുകയെന്ന് രാജ്യവർദ്ധൻ റാത്തോർ പറയുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽ ആരാകും മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് പാർട്ടി നേതൃത്വം അതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നാണ് രാജ്യവർദ്ധൻ റാത്തോർ വ്യക്തമാക്കുന്നത്.
'എല്ലാം കൃത്യസമയത്ത് സംഭവിക്കും, ഫലം പുറത്തുവന്നാൽ പാർട്ടി നേതൃത്വം തീരുമാനിക്കും, ഇത് ഒരു ടീമായുളള പ്രയത്നമാണ്, കൂട്ടായ പരിശ്രമമാണ്, ആരെങ്കിലും നയിക്കും, പാർട്ടി ശരിയായ സമയത്ത് തീരുമാനിക്കും'- അദ്ദേഹം പറഞ്ഞു. അതേസമയം, രാജസ്ഥാനിൽ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചു. ബിജെപിക്ക് ആദ്യഘട്ടത്തിൽ വലിയ മുന്നേറ്റമാണുള്ളത്. ആദ്യ ഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 45 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |